കോവിഡ് സെന്ററില്‍ റിമാന്‍ഡ് പ്രതിയെ മര്‍ദ്ദിച്ച കൊന്ന ആറ് ജയില്‍ ഉദ്യോഗസ്ഥരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കേരളത്തില്‍ സമീപകാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങളിലൊന്നും കേട്ടുകേള്‍വിയില്ലാത്ത നിയമ നടപടി. ഏറ്റവും ഒടുവില്‍ സംസ്ഥാനത്താകെ ചര്‍ച്ചയായ നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി കൊലപാതകത്തില്‍ പോലും അന്വേഷണം ഇപ്പോഴും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഒരു മാസത്തിനകം അമ്പളിക്കല കോവിഡ് സെന്ററില്‍ വച്ച് റിമാന്‍ഡ് പ്രതി ഷെമീറിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതികളെയെല്ലാം കൊലക്കുറ്റമടക്കമുള്ള ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. അതും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെയടക്കം. തൃശൂര്‍ ജില്ല ജയില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട്, ജയില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍, അസി. പ്രിസണ്‍ ഓഫീസര്‍ എന്നീ റാങ്കിലുള്ള ആറ് ജയില്‍ വകുപ്പ് ജീവനക്കാരാണ് അറസ്റ്റിലായത്. കരുതിക്കൂട്ടിയുള്ള കൊലപാതകം, ആസൂത്രിതമായ മര്‍ദ്ദനം, സംഘം ചേര്‍ന്നുള്ള മര്‍ദ്ദനം തുടങ്ങിയ കുറ്റങ്ങളില്‍ 302, 304, 323, 32, 325, 326 വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികളെയെല്ലാം ജയില്‍ ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ഒക്ടോബര്‍ 31-നാണ് തിരുവനന്തപുരം സ്വദേശി ഷെമീര്‍ ജയില്‍ അധികൃതരുടെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിക്കുന്നത്. കഞ്ചാവ് കേസിലാണ് ഷമീറിനെയും ഭാര്യ സുമയ്യയേയും തൃശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍ നിന്നും പൊലീസ് പിടികൂടുന്നത്. കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയ ഷെമീറിനെ അമ്പളിക്കല ഫസ്റ്റ്ലൈന് കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് ഇയാള്‍ക്ക് അപസ്മാരം വന്നതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഷെമീര്‍ പിടിക്കപ്പെട്ടു. അവിടെ വച്ച് തന്നെ ജയില്‍ ഉദ്യോഗസ്ഥരുടെ പീഡനം ഇയാള്‍ക്ക് ഏല്‍ക്കേണ്ടി വന്നു. അന്നേ ദിവസം തന്നെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. അവിടെ വച്ച് ഷെമീറിന് നേരിടേണ്ടി വന്നത് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളായിരുന്നു.
അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് തിരികെ പ്രവേശിപ്പിച്ച ഷെമീറിനെ അന്ന് രാത്രി തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു വന്നു; മൃതപ്രായനായി. കുറച്ചു മണിക്കൂറുകള്‍ മാത്രമായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഷെമീറിന്റെ ശരീരത്തില്‍ ജീവന് നിലനിന്നത്. പുലര്‍ച്ചയോടെ അയാള്‍ മരണത്തിന് കീഴടങ്ങി.
ശരീരം മുഴുവന്‍ അടിയേറ്റ പാടുകളോടെയായിരുന്നു ഷെമീറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. നില ഗുരുതരമാണെന്ന് മനസിലാക്കിയതോടെ സര്‍ജിക്കല്‍ വാര്‍ഡിലേക്ക് മാറ്റി. പക്ഷേ, ചികിത്സകളൊന്നും ഫലിക്കാത്ത നിലയിലേക്ക് ആ ശരീരം എത്തിക്കഴിഞ്ഞിരുന്നു. ഷെമീറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴാണ് ആ ചെറുപ്പക്കാരന് എത്ര ക്രൂരമായാണ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുന്നത്. തലയ്ക്കേറ്റ ക്ഷതവും ശരീരത്തിലാകെയേറ്റ ക്രൂര മര്‍ദ്ദനവുമാണ് ഷെമീറിന്റെ മരണകാരണായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയിലേറ്റ ക്ഷതത്തില്‍ രക്തം കട്ടപിടിച്ചു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും അടിച്ചു പൊട്ടിച്ചു. ശരീരത്തിന്റെ പിന്‍ഭാഗത്ത് ചൂരലോ വടിയോ ഉപയോഗിച്ച് തുടര്‍ച്ചയായി അടിച്ചതിന്റെ ഭാഗമായി രക്തം വാര്‍ന്നു പോയി. 40-ലേറെ മുറിപ്പാടുകളായിരുന്നു ആ മനുഷ്യശരീരത്തില്‍ ഉണ്ടായിരുന്നത്. പലഭാഗത്തും രക്തം കട്ടപിടിച്ചു കിടക്കുകയായിരുന്നു. ഷെമീറിനെ മര്‍ദ്ദിക്കുന്നതിന് സാക്ഷിയാകേണ്ടി വന്ന ഭാര്യ സുമയ്യ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നതായിരുന്നു.
അപസ്മാരയുള്ളയാളാണ്, മര്‍ദ്ദിക്കരുതെന്ന് വ്യക്തമായി ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഷെമീറിനെ ജയില്‍ അധികൃതര്‍ക്ക് പൊലീസ് കൈമാറുന്നത്. പക്ഷേ, സംഭവിച്ചത് മറിച്ചും. ലോക്കല്‍ പൊലീസിനെക്കൊണ്ട് റെക്കമന്‍ഡ് ചെയ്യിക്കും അല്ലേ എന്ന ചോദ്യത്തോടെയായിരുന്നു ഷെമീറിനെ അവര്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയത് എന്നാണ് സുമയ്യ നടത്തിയ വെളിപ്പെടുത്തല്‍. തവളച്ചാട്ടം ചാടിച്ചാണ് കോവിഡ് സെന്ററിനുള്ളിലേക്ക് പ്രതികളെ കയറ്റിയത്. ഷെമീറിനെ പാര്‍പ്പിച്ച മുറിയുടെ എതിര്‍വശത്തുള്ള മുറിയിലായിരുന്നു തന്റെ മുറിയും. വാതില്‍ അടച്ചിട്ടില്ലാത്തതിനാല്‍ അപ്പുറത്ത് നടക്കുന്നത് കാണാമായിരുന്നു. ചായ നല്കുന്ന ജഗ്ഗ് ഉപയോഗിച്ചായിരുന്നു ഷെമീറിനെ മര്‍ദ്ദിച്ചത്. ഗ്ലാസ് നിലത്തിട്ടശേഷം എടുക്കാന്‍ പറയും. കുനിയുമ്പോള്‍ മുതുകില്‍ കുത്തും. യൂണിഫോമില്‍ അല്ലാത്ത അഞ്ച് ജയില്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. രാത്രി ഒമ്പതു മുതല്‍ പന്ത്രണ്ട് മണിവരെ അവര്‍ ഷെമീറിനെ തല്ലിച്ചതച്ചു. ഷെമീര്‍ ഉറക്കെ നിലവിളിക്കുകയായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയ ഷെമീറിനോട് ജയില്‍ അധികൃതര്‍ കോവിഡ് സെന്റര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടാന്‍ പറഞ്ഞു. എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീണു മരിച്ചു എന്നു വരുത്തി തീര്‍ക്കാന്‍ വേണ്ടിയുളള തന്ത്രമായിരുന്നു അത്.
മറ്റു പ്രതികളോടും ക്രൂരമായ പെരുമാറ്റമായിരുന്നു ജയില്‍ അധികൃതരില്‍ നിന്നും ഉണ്ടായത്. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്നരാക്കി. ഇതിനെ എതിര്‍ത്ത ജാഫര്‍ എന്ന കൂട്ടുപ്രതിയെ ക്രൂരമായി മര്‍ദ്ദിച്ചു. അവിടെ നടന്ന കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ വീണ്ടും കേസ് എടുക്കുമെന്ന് വനിത ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തി. കാണാന്‍ വന്ന ബന്ധുക്കളെപ്പോലും അവര്‍ തടഞ്ഞു; വിയ്യൂര്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യങ്ങളൊക്കെ സുമയ്യ വെളിപ്പെടുത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി സുമയ്യ അടക്കം ഷെമീറിന്റെ മര്‍ദ്ദനത്തിന് സാക്ഷികളായ പ്രതികളില്‍ നിന്നും മൊഴിയെടുത്തിരുന്നു.
ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നേരിട്ട് എത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഷെമീറിന്റെ കസ്റ്റഡി മരണം തൃശൂര്‍ എസിപിയുടെ മേല്‍നോട്ടത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് ആയിരുന്നു ആദ്യം അന്വേഷിച്ചത്. കസ്റ്റഡി കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കേസ് തൃശൂര്‍ ക്രൈം ബ്രാഞ്ചിന് കൈമാറി. എസ് പി സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി സുകുമാരനാണ് പിന്നീടുള്ള അന്വേഷണം ഏറ്റെടുത്തത്. കൃത്യമായ അന്വേഷണം നടന്നതോടെ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് അടക്കമുള്ളവര്‍ പ്രതികളായി. അസി.പ്രിസണ്‍ ഓഫിസര്‍ അരുണാണ് ഒന്നാം പ്രതി. ഇയാളെ കൂടാതെ അസി. പ്രിസണ്‍ ഓഫിസര്‍മാരായ വിവേക്, രമേശ്, പ്രദീപ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സുഭാഷ്, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് രാഹുല്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.