തൊലിയുടെ നിറം കറുപ്പായതിനാല്‍ മാത്രം കൊല്ലപ്പെട്ട എണ്ണിയാലൊടുങ്ങാത്ത കറുത്ത മനുഷ്യരുടെ ചരമപ്പേജിലെ ഏറ്റവും അവസാനത്തെ പേര്: ജോര്‍ജ് ഫ്ലോയിഡ്
അച്ഛനായിരുന്നു, കാമുകനായിരുന്നു, റെസ്റ്റോറന്റില്‍ എത്തുന്നവരെയെല്ലാം ആശ്ലേഷിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്ന സെക്യൂരിറ്റി ആയിരുന്നു. ജീവിതത്തെ അത്രമേല്‍ സ്നേഹിക്കയാല്‍ അതിനെ മികച്ചതാക്കാന്‍ ഹൂസ്റ്റണില്‍ നിന്നും മിനിയാപൊളിസിലേക്ക് കുടിയേറിയ ഡ്രൈവറായിരുന്നു. സഹോദരനും മകനുമായിരുന്നു, കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായിരുന്നു. നാല്പത്തിയാറു വയസുള്ള ജീവിതത്തെ പ്രകാശപൂര്ണമാക്കാന് പരിശ്രമിക്കുകയും സ്വപ്നം കാണുകയും ചെയ്ത ഈ ലോകത്തിന്റെ അവകാശിയായിരുന്നു.
വര്‍ണവെറിയുടെ കാല്‍മുട്ടുകള്‍ക്കു കീഴെ കഴുത്തു പിടഞ്ഞ്, ഒരു തെരുവുമുഴുവന്‍ നോക്കിനില്‍ക്കെ, ഈ ലോകം മുഴുവന്‍ നോക്കിനില്‍ക്കെ, ശ്വാസം നിലയ്ക്കുകയായിരുന്നു. തൊലിയുടെ നിറം മരണശിക്ഷയായി മാറുകയായിരുന്നു. വെറും സംശയത്തിന്റെ പേരില്‍ കമിഴ്ത്തിക്കിടത്തി വെളുത്ത കാല്‍മുട്ടുകള്‍ ശ്വാസമെടുക്കാന്‍ വിടാതെ പച്ചയ്ക്കു കൊല്ലുകയായിരുന്നു. അഞ്ചുമിനിട്ടു നേരമാണ്, മൂന്നു പോലീസ് ഓഫീസര്‍മാര്‍ വിലങ്ങുവച്ച നിരായുധനായ ഫ്ലോയിഡിനു മുകളില്‍ കാല്‍മുട്ടുകള്‍ അമര്‍ത്തി ആനന്ദമടഞ്ഞത്. കഴുത്ത് റോഡിനോടു ചേര്‍ന്നു ഞെരിയുമ്പോഴും ഒരിറ്റു ശ്വാസത്തിനുവേണ്ടി അയാള്‍ യാചിച്ചു.
പ്ലീസ്, പ്ലീസ്, എനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ല എന്നയാള്‍ കേഴുന്നുണ്ടായിരുന്നു. മമ്മാ, മമ്മാ എന്നയാള്‍ അവസാനശ്വാസത്തിനു മുന്‍പും നിലവിളിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ അനക്കമില്ലാതെ ആ കറുത്തശരീരം നിലയ്ക്കുമ്പോഴും വെളുത്ത കാല്‍മുട്ടുകള്‍ അതിനുമുകളില്‍ വിശ്രമിക്കുകയായിരുന്നു. കണ്ടുനിന്നവര്‍ അപേക്ഷിച്ചെങ്കിലും അവരുടെ ശിക്ഷ നടപ്പാക്കുക തന്നെ ചെയ്തു. അടുത്ത പലചരക്കു കടയില്‍ നിന്നും ഇരുപതു ഡോളറിന്റെ കള്ളനോട്ടുമായി ഒരാള്‍ വന്നിരിക്കുന്നു എന്ന സന്ദേശമാണ് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഫ്ലോയോഡിനെ ജീവിതത്തില്‍ നിന്നും വിച്ഛേദിച്ചു കളഞ്ഞത്.
കറുത്തവനായി ജനിക്കുക എന്നുപറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അനീതിയുടെ കോടതിയില്‍ വിചാരണകളില്ലാതെ ആരാലും കൊല്ലപ്പെടുക എന്നുകൂടിയാണ്.
വംശീയതയുടെ അവസാനിച്ചിട്ടില്ലാത്ത കൊലവെറികള്‍ക്കെതിരെ #ICantBreathe എന്ന നീതിയുടെ ഏറ്റവും പുതിയ മുദ്രാവാക്യം ഉച്ചത്തില്‍ പുകയുന്നു. ലോകമെങ്ങും അമര്‍ഷവും നിരാശയും നെടുവീര്‍പ്പും നിറയുന്നു. ഞങ്ങളുടെ മക്കളെ എന്തുപറഞ്ഞാണ് വളര്‍ത്തേണ്ടതെന്നും, അവര്‍ക്കു ഞങ്ങള്‍ നല്കേണ്ടുന്ന പ്രത്യാശ എന്താണെന്നും, അവരെ ഞങ്ങള്‍ പഠിപ്പിക്കേണ്ടുന്ന നീതിയുടെ പുസ്തകം ഏതാണെന്നും ചോദിച്ചുകൊണ്ട് അമ്മമാര്‍ എഴുന്നേല്ക്കുന്നു. 57 വര്‍ഷങ്ങള്‍ക്കു മുമ്പ് വാഷിംഗ്ടണ്‍ ഡിസിയില്‍ കറുത്തവര്‍ഗക്കാരുടെ വിമോചനത്തിനു നെടുനായകത്വം വഹിച്ച എബ്രഹാം ലിങ്കന്റെ സ്മാരക നിഴല്‍ വീണുകിടക്കുന്ന പടവുകളിലൊന്നില്‍ നിന്നുകൊണ്ട്, നീതിക്കായി ഒത്തുകൂടിയ രണ്ടരലക്ഷം മനുഷ്യരെ സാക്ഷിനിര്‍ത്തി 'എനിക്കൊരു സ്വപ്നമുണ്ട്' എന്നു പ്രസംഗിച്ച മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ ശബ്ദം വീണ്ടും മുഴങ്ങുന്നു, പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു സ്വപ്നം നീതിയുടെ ആകാശങ്ങളെ പിന്നെയും മുഖരിതമാക്കുന്നു.
'എനിക്കൊരു സ്വപ്നമുണ്ട്, എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന സത്യത്തിന്റെ ദൃഷ്ടാന്തമായി എന്റെ നാടും ഒരുനാള്‍ ഉദ്ഘോഷിക്കപ്പെടുമെന്ന്, ജോര്‍ജിയയിലെ ചുവന്ന കുന്നിന്പുറങ്ങളില് പഴയ അടിമകളുടെ മക്കളും അവരുടെ ഉടമകളുടെ മക്കളും സാഹോദര്യത്തിന്റെ മേശയ്ക്കു ചുറ്റും ഒരുമിച്ചിരിക്കുമെന്ന്. എനിക്കൊരു സ്വപ്നമുണ്ട്, അനീതിയുടെയും അടിച്ചമര്‍ത്തലിന്റെയും കൊടുംചൂടില്‍ വരണ്ടുകിടക്കുന്ന മിസിസിപ്പി നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും കടുംപച്ചയായി മാറുമെന്ന്. എനിക്കൊരു സ്വപ്നമുണ്ട്, എന്റെ നാലുമക്കള്‍ അവരുടെ തൊലിയുടെ നിറംനോക്കിയല്ല, സ്വഭാവത്തിന്റെ വൈശിഷ്ട്യം നോക്കി വിധിക്കപ്പെടുന്ന ഈ രാജ്യത്തു ഒരുനാള്‍ ജീവിക്കുമെന്ന്.. താഴ്വാരങ്ങളെല്ലാം ഔന്നത്യത്തിലേക്കു ഉയര്‍ത്തപ്പെടുമെന്നും എല്ലാം പര്‍വ്വതങ്ങളും തലകുനിക്കുമെന്നും എനിക്കൊരു സ്വപ്നമുണ്ട്.....'
(ഷിബു ഗോപാലകൃഷ്ണന് ഫേസ്ബുക്കില്‍ എഴുതിയത്)