എത്ര പെട്ടെന്നാണ് മാറി മറഞ്ഞത്! കാരണമെന്താണെന്നോ? ന്യായവും ദൃഢവുമായ നിലപാട്. അതിനെ ചിലർ 'ധാർഷ്ട്യ'മെന്ന് കുറ്റപ്പെടുത്തും. മനോരമയുടെ ഇന്നലത്തെ വാർത്തയിലെ ആദ്യ വാചകം നോക്കൂ. "ജി.എസ്.ടി.നഷ്ടപരിഹാരത്തിനു പകരമായി കേന്ദ്ര നിർദ്ദേശമനുസരിച്ച് സ്വയം വായ്പയെടുക്കാൻ കേരളവും നിർബന്ധിതമാകും."
എന്നിട്ട് കേരളം നിർബന്ധിതമായോ? ഇന്നത്തെ വാർത്ത നോക്കൂ.
"ജി.എസ്.ടി. കേന്ദ്രം 1:10 ലക്ഷം കോടി വായ്പയെടുക്കും".
അതായത് കേരളത്തിൻ്റെ നേതൃത്വത്തിൽ ഏതാനും സംസ്ഥാനങ്ങൾ സ്വീകരിച്ച ഉറച്ച നിലപാട് കേന്ദ്രത്തിന് ഒടുവിൽ അംഗീകരിക്കേണ്ടി വന്നു.കേന്ദ്രം തന്നെ നേരിട്ട് വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് കൊടുക്കാനുള്ള നഷ്ടപരിഹാരം കൊടുക്കും. കേരളത്തിനൊപ്പം നിന്ന സംസ്ഥാനങ്ങളിൽ ചിലതിനെ കേന്ദ്രം അടർത്തിയെടുത്തു.കേന്ദ്രത്തിൻ്റെ അന്യായ നിലപാട് അനുസരിപ്പിക്കാൻ എല്ലാ കുതന്ത്രവും പ്രയോഗിച്ചു.കേരളം സുപ്രീം കോടതിയിൽ പോകാൻ തീരുമാനിച്ചു.മുഖ്യമന്ത്രി നേരിട്ട് ഉന്നതതല യോഗം വിളിച്ചു. കേന്ദ്രം തീരുമാനം മാറ്റി.ജി.എസ്.ടി. നഷ്ടപരിഹാരം നൽകേണ്ടത് കേന്ദ്രത്തിൻ്റെ നിയമപരമായ ബാദ്ധ്യതയാണ്. സ്വന്തം ഉത്തരവാദിത്തമാണ് സംസ്ഥാനങ്ങളുടെ തലയിലിട്ടത്. കേന്ദ്രം കൊടുക്കേണ്ട പണം സംസ്ഥാനങ്ങളോട് കൊള്ളപ്പലിശക്ക് സ്വയം കടമെടുത്തു കൊള്ളാൻ പറയുന്നതെന്തൊരു അന്യായമാണ്? ആ അന്യായവും ചിലർ അംഗീകരിച്ചു കൊടുത്തു.കേന്ദ്രത്തിൻ്റെ മുന്നിൽ നട്ടെല്ലുവളച്ചു കീഴടങ്ങി. കേരളം അതിനു കൂട്ടാക്കിയില്ല. കേരളം മര്യാദക്ക് അനുസരിക്കാത്തതു കൊണ്ട് "കക്ഷത്തിലുള്ളത് പോവുകയും ഉത്തരത്തിലുള്ളത് കിട്ടാതിരിക്കുകയും ചെയ്തു" എന്നെഴുതാൻ കാത്തിരുന്നവരുണ്ട്. കേരളം സമ്മർദ്ദം ചെലുത്തി അനർഹമായതെന്തോ ചെയ്തു എന്നല്ല അവകാശപ്പെടുന്നത്. കേന്ദ്രത്തിൻ്റെ നഗ്നമായ അന്യായത്തിനെതിരെ പൊരുതി ജയിച്ചു എന്നു മാത്രമാണ്. ന്യായം നടക്കണമെങ്കിൽ പോലും ഇതാണവസ്ഥ.
ഈ ദൃഡമായ നിലപാടിനെയാണ് ചിലർ 'ധാർഷ്ട്യമെന്നു ' ആക്ഷേപിക്കുന്നത്. യഥാർത്ഥത്തിൽ ഇത് ബദലാണ്. കേന്ദ്രം പൗരത്വ നിയമം കൊണ്ടു വന്നപ്പോഴും ദ്രോഹകരമായ കർഷകനിയമ ഭേദഗതികൾ വളഞ്ഞ വഴിയിലൂടെ പാസ്സാക്കിയപ്പോഴും രാഷ്ട്രീയമായും നിയമപരവുമായി അതിനെ ചെറുക്കാൻ ഇന്ത്യയിൽ ആദ്യം മുന്നോട്ടു വന്ന സംസ്ഥാന സർക്കാർ കേരളത്തിലേതായിരുന്നു എന്നോർമ്മിക്കുക. ഇടതുപക്ഷത്തിൻ്റെ ബദൽ രാഷ്ട്രീയമാണ് ഈ ഉറച്ച നിലപാടുകളുടെയെല്ലാം അടിത്തറ.
ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളുടെ പിന്തുണയുണ്ടായിട്ടും ഇരുപത്തിനാല് മണിക്കൂർ കൊണ്ട് കേന്ദ്രം നിലപാട് തിരുത്തിയതിൻ്റെ പാഠം ഇതാണ്-എണ്ണത്തിൽ മാത്രമല്ല കാര്യം. നിലപാടാണ് പ്രധാനം. എണ്ണത്തിൽ കൂടുതലുണ്ടെങ്കിലും വഴുവഴുപ്പൻ നിലപാടാണെങ്കിൽ കാര്യമൊന്നുമില്ല. ശരിയായ നിലപാടുണ്ടാവുക ജനപക്ഷ രാഷ്ട്രീയത്തിൽ നിന്നാണ്.
വാൽക്കഷ്ണം: ജി.എസ്.ടി.യിൽ കേന്ദ്രം തരാനുള്ളതെല്ലാം തന്നുവെന്ന് പറഞ്ഞ ചെന്നിത്തല-മുല്ലപ്പള്ളിമാർ പത്രപാരായണമൊക്കെ നിർത്തിയോ?
- എം.ബി.രാജേഷ്