ഒന്ന്. എം എയ്ക്ക് ഹൈദരബാദ് കേന്ദ്ര സര്വ്വകലാശാലയില് വിൽ കൂടെ ജോയിൻ ചെയ്ത ഒരു ആന്ധ്രാക്കാരൻ സുഹൃത്ത് ഉണ്ടായിരുന്നു. ഒരു സെമസ്റ്റർ കഴിഞ്ഞപ്പോൾ അവൻ ആരോടും പറയാതെ ഡിരെജിസ്റ്റർ ചെയ്തു പോയി. അടുത്ത വർഷം ജൂനിയറായി വീണ്ടും ജോയിൻ ചെയ്തു. ചോദിച്ചപ്പോൾ നാട്ടിൽ കൃഷി നോക്കാൻ പോകേണ്ടി വന്നു, വയസ്സായ അച്ഛനും അമ്മയ്ക്കും ഒറ്റയ്ക്ക് നോക്കി നടത്താൻ പറ്റുന്നതിനേക്കൾ ഭീകര കൃഷി നഷ്ടം സംഭവിച്ച വർഷമാണ്, വേറെ നിവൃത്തിയില്ലായിരുന്നു എന്ന് പറഞ്ഞു. നിരാശയൊന്നും ഇല്ലായിരുന്നു; ഒരു വർഷം വൈകി പിജി പൂർത്തിയാക്കി. വിജയവാഡയിൽ ബാങ്ക് ഉദ്യോഗസ്ഥനാണ് ഇപ്പോൾ.
രണ്ട്. പിന്നൊരു രോഹിത് വെമുല ഉണ്ടായിരുന്നു. മരിച്ചു പോയി കേട്ടോ, സിസ്റ്റം കൊന്നു എന്നൊക്കെ പറയുന്നവർ കാണും, മൈൻഡ് ആക്കണ്ട. ആള് ജീവിച്ചിരുന്ന കാലത്ത് ഫേസ്ബുക്കിൽ ഒരു ഫോട്ടോ സീരീസ് ചെയ്തിരുന്നു. വീടിനേം നാടിനേം പറ്റി. അതിൽ കുറേ കുഞ്ഞു മക്കൾ ചിരിച്ചോണ്ട് കൂടി നിക്കുന്ന ഒരു ഫ്രിഡ്ജിന്റെ പടമുണ്ട്. അതിന്റെ ക്യാപ്ഷൻ ഇങ്ങനെ പോകും: "ഫെല്ലോഷിപ്പ് കൊണ്ട് വാങ്ങിയ ഫ്രിഡ്ജ്. എന്റെ കോളനിയിലെ ആദ്യത്തെ ഫ്രിഡ്ജ്. ഞങ്ങളുടെ വീട്ടിലെ സാധനങ്ങളെക്കാളും കോളനിക്കാരുടെ സാധനങ്ങൾ കൊണ്ട് നിറഞ്ഞൊരു ഫ്രിഡ്ജ്!" മൂന്ന്. മെസ് ഫീസ് വർദ്ധനയ്ക്ക് എതിരെ ലേഡീസ് ഹോസ്റ്റലിൽ ഒരു സമരം. വിസി രാമകൃഷ്ണ രാമസ്വാമി സമരക്കാരെ അഡ്രസ് ചെയ്യാൻ വരുന്നു. (ഈ കാര്യത്തിൽ ആയാൾ പിന്നീട് വന്ന അപ്പാറാവുവിനേക്കാൾ ഭേദമായിരുന്നു. അഞ്ച് കൊല്ലം വിസി കസേരയിൽ സമരക്കാരെ അഡ്രസ് ചെയ്യാതെ കഴിച്ചു കൂട്ടിയ അങ്ങേരെ വെച്ച് നോക്കുമ്പോൾ പത്രക്കാരെ കാണാത്ത മോദിയുടെ മൈൻഡ് സെറ്റ് നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ). സമരക്കാരോട് കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞ ശേഷം അതിർത്തിയിലെ ജവാന്മാരെ മനസ്സിൽ ധ്യാനിച്ച് ദാ വരുന്നു ഒരു വാട്ട് അബൗട്ടറി!! "മൾട്ടിപ്ലക്സില് പോയി പോപ് കോൺ വാങ്ങുമ്പോൾ ഈ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ, മെസ് ഫീസ് മാത്രം ലാഭിച്ചാ മതിയോ?" ക്ലാസിസം, എലീട്ടിസം എന്നൊക്കെ സമരക്കാർ വിസിക്ക് നേരെ ആക്രോശിക്കുമ്പോൾ നിലവിലെ മെസ് ഫീസ് കൂടി താങ്ങാൻ വയ്യാതെ മെസ് കാർഡ് ക്ലോസ് ചെയ്തിട്ട് മെസ് ടൈം കഴിയുമ്പോൾ മിച്ചം വരുന്ന ചോറും സാമ്പാറും കഴിക്കാൻ അപ്പഴും നിശബ്ദരായി മെസ്സിലേക്ക് കുട്ടികൾ കയറിപ്പോകുന്നുണ്ടായിരുന്നു. എഴുതാൻ നിന്നാൽ തീരില്ല. ഫെലോഷിപ്പിന്റെ 5000 ത്തിൽ നിന്നും 8000 ത്തിൽ നിന്നും മിച്ചം പിടിച്ച് വീട്ടിലേക്ക് അയയ്ക്കുന്നവർ, ജെ ആര് എഫ് ഉള്ള ആഢ്യന്മാരുടെ കാര്യം അതുമല്ല. വർഷം മുഴുവൻ മുണ്ട് മുറുക്കിയുടുത്ത് ഒരുമിച്ച് വരുന്ന പൈസക്ക് കല്യാണം നടത്തുന്നു, വസ്തു വാങ്ങുന്നു, ടിവി വാങ്ങുന്നു, ഒരു കോളനിയിലേക്ക് ആദ്യമായി ഫ്രിഡ്ജ് കൊണ്ട് വരുന്നു. ഒരു പബ്ലിക് യൂണിവേഴ്സിറ്റിയിലെ ചില സാമ്പത്തിക സമരജീവിതങ്ങളാണ് മുകളിൽ പറഞ്ഞത്. അല്ലാതെ പറയുകയാണെങ്കിൽ വല്ല അടുക്കളയിലും കിടന്നു തീരില്ല എന്ന ഒറ്റ വാശികൊണ്ട് പഠിച്ചു കൊണ്ടിരിക്കുന്ന വർഗാതീതരായ പെൺകുട്ടികളുടെ ഷെൽട്ടർ ഹോം, മോദിക്കാലത്ത് മുസ്ലീം പേരിൽ തട്ടിപ്പൊലിഞ്ഞു പോയ വിദേശ PhD സ്വപ്നങ്ങളുടെ next best alternative, സംഘർഷങ്ങളുടെ വടക്കു കിഴക്കു നിന്നും കാശ്മീരിൽ നിന്നും ചിങ്കി എന്നും കള്ള പാകിസ്ഥാനി എന്നും ആക്രോശിക്കപ്പെടാതെ സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന mainland India... HCU ഇതൊക്കെയാണ്. JNU വിനും മറിച്ചൊരു കഥയാവില്ല പറയാനുണ്ടാവുക. പത്തുരൂപ മുറി വാടകയുള്ള JNU ഇല്ലാതാക്കാനല്ല, പത്തുരൂപ കൂടി വാടക കൊടുക്കേണ്ടാത്ത വിധത്തിൽ മറ്റു സർവ്വകലാശാലകളെ കൂടി സബ്സിഡൈസ്ഡ് ചെയ്യുക എന്നതാണ് ഒരു ഉത്തരവാദിത്തപ്പെട്ട ജനത എന്ന നിലയിൽ നമ്മൾ ഡിമാൻഡ് ചെയ്യേണ്ടത്. നമ്മുടെ കയ്യിലെ തൂവാല സമര സഖാക്കളുടെ നെറ്റിയിലെ ചോര തുടയ്ക്കാനെടുക്കണോ അതോ കോടികൾക്ക് വിലയില്ലാതെ നിർമ്മിച്ചു കൂട്ടിയ പ്രതിമകളിലെ പക്ഷികാഷ്ഠം തുടയ്ക്കാനെടുക്കണോ എന്നത് അത്രയധികം ബൗദ്ധിക വ്യായാമങ്ങൾ ആവശ്യപ്പെടാതെ തീരുമാനിക്കാൻ പറ്റേണ്ട ഒരു ചോയ്സ് ആകണം. *ഫേസ്ബുക്ക് പോസ്റ്റ്