കേരളാ യൂണിവേഴ്സിറ്റി ഇന്ന് ഇന്ത്യയിലെ ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ വന്നത് ആഘോഷിക്കപ്പെടുമ്പോള്‍ ആ ഇടം ഒരു ദളിത് വിദ്യാര്‍ഥി എന്ന നിലയ്ക്ക് എനിക്ക് സമ്മാനിച്ച അനുഭവങ്ങള്‍ കൂടി പങ്കുവക്കട്ടെ. കേരളത്തിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദളിതര്‍ക്ക് ലഭിക്കുന്ന സ്ഥാനം വാര്‍ത്തകളില്‍ പലപ്പോഴും വന്നിട്ടുണ്ട്. ഇന്ന് ഏതൊരു വിദ്യാഭ്യാസ സ്ഥാപനമെടുത്താലും അവിടെ ഭൂരിഭാഗം അധ്യാപകരും ജാതീയമായും സാമ്പത്തികമായും രാഷ്ട്രീയപരമായും ഏല്ലാം മുന്നോക്കം നില്‍ക്കുന്നവരാണ്. ഇടതു രാഷ്ട്രീയ സംഘടനകള്‍ക്ക് സ്വാധീനം കൂടിയ കാര്യവട്ടത്തെ കലാലയത്തില്‍ പഠിക്കുമ്പോള്‍ തന്നെ യുജിസി - ജെആര്‍എഫ് നേടിയ ഞാന്‍ അവിടെ തന്നെ ഗവേഷണം ചെയ്യാന്‍ തിരഞ്ഞെടുത്തതും പുറമെ നിന്നുള്ള അനുഭവങ്ങളാണ്. പക്ഷെ ആ ഇടം എത്രത്തോളം ദലിത് വിരുദ്ധമാണ് എന്ന് മനസ്സിലാക്കുന്നത് വളരെ വൈകിയാണ്. ട്രാന്സ്ജന്ഡര് പഠന ഉന്നമന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഞാന്‍ ആ വിഷയം തന്നെ പഠിക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ അനേകമാണ്. ഗവേഷണം ആരംഭിക്കുന്നതിനു ആറുമാസത്തോളം മുന്നേ തന്നെ വിഷയത്തില്‍ സിനോപ്സിസ് വച്ചശേഷം മാത്രമാണ് ഗൈഡ് എന്നെ ഗവേഷക വിദ്യാര്‍ഥിയായി സ്വീകരിക്കുന്നത്. പഠിച്ച വിഷയത്തില്‍ ജെ ആര് എഫ് ലഭിച്ച സമയത്തു അവര്‍ എന്നോട് വന്നു ആവശ്യപ്പെട്ട പ്രകാരമാണ് അവരുടെ ഒപ്പം ഗവേഷണം ചെയ്യാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ എന്റെ ജീവിതത്തെ ആകെ തകിടം മറിക്കുന്ന തീരുമാനമായിരുന്നു അത് എന്ന് പിന്നീട് ആണ് തിരിച്ചറിയുന്നത്.
ഡിപ്പാര്‍ട്ട്മെന്റില്‍ നിലനിന്നിരുന്ന ചില പ്രശ്നങ്ങളില്‍ പരാതിക്കാരനായിരുന്ന ഒരാള്‍ എന്ന നിലയ്ക്ക് എന്നെ ഉപയോഗിക്കുക എന്നതായിരുന്നു അവരുടെ ആദ്യ ഉദ്ദേശ്യം. സാമ്പത്തികമായും സാമൂഹികമായും പിന്നോട്ടുനില്‍ക്കുന്ന എനിക്ക് ഉന്നമനം ഉണ്ടാക്കുക എന്ന വ്യാജേന ഒരു അടിമയായാണ് അവര്‍ എന്നെ കണ്ടത്. സ്വന്തം മനോനില അനുസരിച്ചു മറ്റുള്ളവരുടെ മുന്നില്‍ പോലും ഗവേഷക വിദ്യാര്‍ത്ഥികളെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ തികച്ചും പരസ്പര ബഹുമാനം ഇല്ലതെയാണ് എന്നോട് പലപ്പോഴും ഇടപെട്ടത്. ഒരു ജെആര്‍എഫ് ഗവേഷകന് എന്ന നിലയില്‍ ഓരോ ആറു മാസം കൂടുമ്പോള്‍ റിസേര്‍ച്ചില്‍ ഉണ്ടാകുന്ന മുന്നേറ്റങ്ങള്‍ യുജിസിയെ ആറിയിക്കേണ്ട ചുമതല എനിക്കുണ്ട്. ഗവേഷണ വിഷയം ട്രാന്‍സ് വ്യക്തികളെ സംബന്ധിച്ചായതിനാല്‍ യൂണിവേഴ്സിറ്റിയിയുടെ 'എത്തിക്കല്‍ കമ്മിറ്റി' സര്‍ട്ടിഫിക്കറ്റ് കിട്ടിയാലേ എനിക്ക് ഗവേഷണം ആരംഭിക്കാന്‍ പറ്റൂ. ക്വാളിറ്റേറ്റിവ് ആയ എന്റെ ഗവേഷണ ടൂളുകള്‍ ഞാന്‍ ആദ്യ ആറു മാസങ്ങളില്‍ തയ്യാറാക്കുകയും ഗൈഡിനെ കാണിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ എന്ത് കൊണ്ടു ചെന്നാലും അതൊക്കെ കോപ്പി അടിച്ചു എന്ന ആരോപണത്തോട് തള്ളിക്കളയുകയും, ക്വാളിറ്റേറ്റിവ് ഗവേഷണത്തിന് പകരം ക്വാണ്ടിറ്റേറ്റീവ് പഠനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ നൂറില്‍പ്പരം ചോദ്യങ്ങള്‍ അടങ്ങിയ ടൂള്‍ ഉണ്ടാക്കുകയും സബ്മിറ്റ് ചെയ്യുകയും ചെയ്തു. എത്തിക്കല്‍ കമ്മിറ്റിയില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന അധ്യാപകര്‍ ക്വാളിറ്റേറ്റീവ് റിസര്‍ച്ച് ചെയ്യാന്‍ ആവശ്യപ്പെടുകയും, പണ്ട് എന്റെ ഗൈഡ് കോപ്പിയടിച്ചത് എന്ന പേരില്‍ നിരസിച്ച ക്വാളിറ്റേറ്റീവ് ടൂളുകള്‍ അംഗീകരിക്കുകയും ചെയ്തു. എത്തിക്കല്‍ കമ്മിറ്റി കഴിഞ്ഞ് ജെആര്‍എഫ് ഫെല്ലോഷിപ്പ് അപേക്ഷിക്കാന്‍ ഒപ്പിനായി സമീപിച്ച എന്നെ ഗവേഷണത്തില്‍ മുന്നേറ്റം ഇല്ല എന്ന് പറഞ്ഞു പലതവണ തിരിച്ചയച്ചു. ടൂളുകളും, വായനകളും, ഫീല്‍ഡ് അറിവുകളും കാണാന്‍ സാധിക്കാത്ത അവര്‍ക്ക് ദേഷ്യം വരുമ്പോള്‍ പഴിക്കാന്‍ ഒരാള്‍ വേണം, ദളിതനും, ഭയം ഉള്ളവനും ഉപരി സാമ്പത്തികം ഇല്ലാത്തതിനാല്‍ ജെആര്‍എഫ് ഒരു ആവശ്യമായി മാറിയ ഞാന്‍ അവര്‍ക്ക് നല്ല ഇരയായി മാറി.
ഏകദേശം രണ്ട് വര്‍ഷത്തോളം കടം വാങ്ങി ദിവസവും എഴുപതു കിലോമീറ്ററില്‍ അധികം യാത്രചെയ്തു വന്ന എന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ പോലും മനസ്സിലാക്കാതെ അവര്‍ പെരുമാറി. അവരുടെ മുറിയില്‍ ചെരുപ്പിട്ടു കയറാന്‍ അനുവാദമില്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. എന്നാല്‍ സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കും അവരുടെ കൂട്ടുകാര്‍ക്കും ഈ വേര്‍തിരിവ് ഇല്ല. അവരുടെ സെമിനാറുകള്‍ക്ക് അതിഥികളെ സ്വീകരിക്കാന്‍ രാത്രി പന്ത്രണ്ടുമണിക്കും എന്നെ പണിയെടുപ്പിക്കുകയും തുടര്‍ന്ന് ദിവസങ്ങളില്‍ വയ്യാതായപ്പോള്‍ ഞാന്‍ എന്റെ അസുഖങ്ങള്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞു നിയമപരമായ എന്റെ ലീവുകള്‍ നിഷേധിക്കുകയും ചെയ്തു. സ്വന്തം ആര്‍ട്ടിക്കിളുകള്‍ ഗവേഷക വിദ്യാര്‍ഥികളെ കൊണ്ട് എഴുതിക്കുകയും ആരെങ്കിലും ഒരാള്‍ തെറ്റ് വരുത്തിയാല്‍ അതിനെല്ലാം ഞാന്‍ കൂടെ പഴി കേള്‍ക്കുകയും ചെയ്യേണ്ട അവസ്ഥ എനിക്കുണ്ടായി. ഞാന്‍ മറ്റുള്ള ഗവേഷക വിദ്യാര്‍ഥികളുമായി കൂട്ടുകൂടാന്‍ പാടില്ല, അവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ പാടില്ല, എപ്പോഴും അവരുടെ കണ്മുന്നില് ഞാനുണ്ടാകണം എന്നീ ദുര്വാശികളാല് അവര്‍ എന്നെ ബുദ്ധിമുട്ടിച്ചു. ഇതിനിടെ എന്റെ ഗവേഷണം അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എനിക്ക് ഗൈഡ് മാറ്റത്തിനു അപേക്ഷിക്കണം എന്ന എന്റെ ആവശ്യം അവര്‍ പലതവണ തള്ളിക്കളഞ്ഞു. അവിടെ തന്നെയുള്ള സോഷ്യല്‍ വര്‍ക്ക് ക്ളാസിലെ വിദ്യാര്‍ഥിനികളുമായി അവരുടെ അദ്ധ്യാപകന് വഴിവിട്ട ബന്ധമുണ്ടെന്നും, അവിടെ പല പെണ്‍കുട്ടികളും മാര്‍ക്കിനായി അധ്യാപകനുമായി വഴിവിട്ട പ്രവൃത്തികള്‍ ചെയ്യുന്നതായും വ്യജ വാര്‍ത്ത എന്നോട് പറഞ്ഞ ഇവര്‍ അത് അന്വേഷിക്കാനും അതില്‍ പരാതിപ്പെടാനും പറയുന്നു. തുടര്‍ന്ന് അവിടെ വകുപ്പ് മേധാവിയായിരുന്ന ദളിത് അദ്ധ്യാപിക കഴിവില്ലാത്തവരാണെന്നും, അവരുടെ കഴിവില്ലായ്മ തനിക്കറിയാം എന്നും എന്നോട് പലതവണ പറഞ്ഞു. ഇത് ഞാന്‍ നിരസിച്ചത് അവരില്‍ നീരസം ഉണ്ടാക്കിയിരിക്കണം. സെമിനാറിന്റെ നോട്ടീസ് വര്‍ക്ക് ഗവേഷക വിദ്യാര്‍ഥിയായ എന്നെയും മറ്റൊരാളെയും കൊണ്ട് ചെയ്യിപ്പിച്ച ഇവര്‍ അതിലെ പോരായ്മകള്‍ക്ക് ഞങ്ങളെ രാത്രി ഒന്‍പതു മണി വരെ അവിടെ നിറുത്തി കുറ്റപ്പെടുത്തി. ലാപ്ടോപ്, കമ്പ്യൂട്ടര്‍ ഒന്നും സ്വന്തമായി ഇല്ലായിരുന്ന ഞാന്‍ ലൈബ്രറിയിലെ കമ്പ്യൂട്ടര്‍ മുറിയെ ആശ്രയിച്ചാണ് ഗവേഷണം ചെയ്തിരുന്നത്. സ്വന്തമായി ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്തുകൊണ്ടുപോകുമ്പോള്‍ ഡെഫിനിഷന്‍ കോപ്പി അടിച്ചു, പേപ്പറിന് കനം പോരാ എന്നൊക്കെ പറഞ്ഞു വലിച്ചെറിയുമ്പോള്‍, മറ്റുള്ള ഗവേഷക വിദ്യാര്‍ഥികള്‍ക്ക് അവരുടെ നല്ല വാക്കുകള്‍ ലഭിച്ചു.
ഇവരുടെ എന്നോടുള്ള മോശമായ പെരുമാറ്റം എന്നില്‍ പേടി ഉണ്ടാക്കുകയും അവരെ നേരിട്ടു കാണാന്‍ ഭയം ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഡിപ്രഷനില്‍ ആയ ഞാന്‍ അവരോടു അത് തുറന്നു പറഞ്ഞു. ആദ്യം ഇതൊക്കെ അഭിനയിക്കുകയാണ് എന്നുപറഞ്ഞു അപമാനിച്ച അവര്‍ പിന്നെ എനിക്ക് മാനസിക അസുഖം ഉണ്ട് എന്ന് ഇമെയില്‍ അയക്കാന്‍ ആവശ്യപ്പെട്ടു. അയച്ചില്ലെങ്കില്‍ എന്നെ ഗവേഷണത്തില്‍ നിന്നും എന്നെന്നേക്കുമായി മാറ്റും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അവരുടെ കീഴില്‍ തുടരാന്‍ താത്പര്യമില്ലെന്നറിയിച്ച എന്നെ പല രീതിയില്‍ മാനസികമായി അവര്‍ ഉപദ്രവിച്ചു. സ്വന്തം സെമിനാറുകളില്‍ മുന്‍നിര പ്രവൃത്തികള്‍ വെളുത്ത, സാമ്പത്തികവും സാമൂഹികവുമായി മുന്നാക്കം നില്ക്കുന്ന വ്യക്തികള്‍ക്ക് കൊടുക്കുന്ന, പെണ്‍കുട്ടികള്‍ മാര്‍ക്ക് ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നു എന്ന് പറയുന്ന ഇവര്‍, കുട്ടികളെ അവരുടെ വസ്ത്രധാരണം കൊണ്ട് അളക്കുന്ന ഇവര്‍, സ്വന്തം മുറിയില്‍ എനിക്ക് ചെരുപ്പിട്ടു കയറാന്‍ അനുവാദം തരാത്ത ഇവര്‍ പുറത്തു അദ്ധ്യാപകരുടെ ഇടയിലും സമൂഹത്തിലും ഫെമിനിസ്റ്റും പുരോഗമനവാദിയും ഒക്കെയാണ്. പണ്ട് ജോലി ചെയ്ത സ്ഥലങ്ങളിലും ദലിത് വിരുദ്ധതയും മറ്റും കൈമുതലാക്കിയ ഇവര്‍ വലിയ രാഷ്ട്രീയ പിടിപാടുകള്‍ ഉള്ള വ്യക്തിയാണ്. അതിനാല്‍ തന്നെ എന്റെ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ അവര്‍ വിദ്യാര്‍ഥി സംഘടനയെ ഉപയോഗിച്ചു. ഗൈഡ് മാറ്റത്തിന് അപേക്ഷയില്‍ ഒപ്പിട്ട അവര്‍ പക്ഷെ എന്റെ പുതിയ ഗൈഡിനെ വിളിക്കുകയും, എന്നെ എടുക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയ പിടിപാടില്ലാത്ത, സാമ്പത്തികമില്ലാത്ത ഒരു ദളിതനായ എനിക്ക് കാര്യവട്ടം ഒരിക്കലും ഒരു നല്ല ഇടമല്ല. ദളിതരായ അദ്ധ്യാപകരെ സ്വകാര്യ സംഭാഷണങ്ങളില്‍ അക്ഷേപിക്കുന്ന, ദളിത് വിദ്യാര്‍ഥികള്‍ റിസര്‍വേഷന്‍ കൊണ്ടുമാത്രം അവിടെ എത്തപ്പെടുന്ന എന്ന് പറയുന്ന, രാഷ്ട്രീയ പിടിപാടുകള്കൊണ്ടു വ്യക്തികള്‍ നിലനില്‍ക്കുന്ന ആ കലാലയത്തില്‍ ഒരു പക്ഷെ ആത്മഹത്യ ചെയ്യേണ്ടിയിരുന്ന ഒരു വ്യക്തിയായാണ് ഞാന്‍. സുഹൃത്തുക്കള്‍ ഇടപെട്ടതുകൊണ്ടുമാത്രം എനിക്കെതിരെ നടന്ന അവകാശ ലംഘനങ്ങള്‍ ഞാന്‍ പുറത്തറിയിച്ചപ്പോള്‍ അത് കാരണം വീണ്ടും യൂണിവേഴ്സിറ്റി വഴി മെമ്മോ അയപ്പിച്ച് ഉപദ്രവിക്കുന്ന എന്റെ മുന്‍ ഗൈഡിനെതിരെ ഞാന്‍ എസ് സി, എസ്ടി കമ്മീഷനില്‍ പരാതി നല്‍കുകയും, കേരള യൂണിവേഴ്സിറ്റി തലവന്മാര്ക്കും, വകുപ്പ് മേധാവിക്കും പരാതി നല്‍കുകയും ചെയ്തു. പലപ്പോഴും സാമ്പത്തികമായും സാമൂഹികമായും മുന്നാക്കം നില്ക്കുന്നവരുടെ അളവുകോലുകളില്‍ ദളിതര്‍ ഇടം പിടിക്കില്ല. ഇവിടെ നീതി ലഭിച്ചില്ല എങ്കില്‍ നാളെ കേരളം മറ്റൊരു ദളിത് ആത്മഹത്യ കൂടി കാണും, മറ്റൊന്നിനും അല്ല. രാഷ്ട്രീയ പിടിപാടുകള്ക്കുമേല് ദളിത് ജീവനുകള്‍ കഷ്ടപ്പെടുമ്പോള്‍, അവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായി നിലകൊള്ളാന്‍.
*വിഷ്ണു ജെ മോഹന്‍ ഫേസ്ബുക്കില്‍ എഴുതിയത്