നടരാജ ഗുരുവിന്റെ ആത്മകഥയായ 'ഓട്ടോബയോഗ്രഫി ഓഫ് എ അബ്സൊല്യുട്ടിസ്റ്റ്'-ല്‍ വിവരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു രംഗമുണ്ട്: 'അന്ന് അയല്‍ രാജ്യമായ കൊച്ചിയിലെ എറണാകുളം വരെ മാത്രമേ തീവണ്ടി എത്തിയിരുന്നുള്ളൂ. തപാല്‍ കൊണ്ടുപോകുന്ന ഭാരം നിറഞ്ഞ കാളവണ്ടികളില്‍ കൊള്ളക്കാര്‍ നിറഞ്ഞ പ്രദേശങ്ങളില്‍ കൂടി രണ്ടു രാവും പകലും സഞ്ചരിച്ചു തിരുനല്‍വേലി പട്ടണത്തിലെത്തണം അടുത്ത തീവണ്ടിയോഫീസ് കാണുവാന്‍. എറണാകുളത്തെത്തണമെങ്കില്‍ വഞ്ചിയില്‍ ആറോ എഴോ ദിവസം കഴിയണം. ഇത്തരം പുരവഞ്ചികളില്‍ നിത്യോപയോഗ സാധനങ്ങളെല്ലാം സംഭരിച്ചു വെച്ചു തണ്ടു പിടിച്ചോ ഏറിയ കൂറും കഴുക്കോലൂന്നിയോ വേണം പോകേണ്ടത്. തക്കത്തിന് കാറ്റ് വീശിയാല്‍ ചിലപ്പോള്‍ ഓടുപായ് നിവര്‍ത്തും. തോടുകള്‍ താണ്ടിച്ചെല്ലുമ്പോള്‍ ഇടക്കിടക്ക് കാണാവുന്ന, പത്തും പന്ത്രണ്ടും നാഴിക ദൂരമുള്ള കായലുകളിലാണ് ഈ സൗകര്യം കിട്ടുക. ആവിബോട്ടുകള്‍ പിന്നെ ഒന്നോ രണ്ടോ ദശാബ്ദം കഴിഞ്ഞാണ് ആവിര്‍ഭവിച്ചത്. അന്നൊക്കെ എല്ലാവരും അത്ഭുതം കൂറാറുണ്ട്: ബോട്ട് ഒരു നാഴികക്ക് മുമ്പ് കേവു വഞ്ചികളെയെല്ലാം പിന്നിട്ട് ഒരു പുക മാത്രം കാണത്തക്കവണ്ണം അകലത്തുപോയി മറയുന്നു. അത്ഭുതസ്ഥിതിമിതരായി ഈ കാഴ്ച നോക്കിനില്ക്കുന്ന മീന്‍പിടുത്തക്കാര്‍ അറിയാതെ പറഞ്ഞുപോകും, 'വെള്ളക്കാരന്റെ തല!'('ഓട്ടോബയോഗ്രഫി ഓഫ് എ അബ്സൊല്യുട്ടിസ്റ്റ്', വോള്യം I, പേജ് 15).
നടരാജ ഗുരുവിന്റെ ആത്മകഥ ഓണ്‍ലൈനില്‍ കിട്ടും. വര്‍ക്കലയിലുള്ള നാരായണ ഗുരുകുലമാണ് 'Autobiography of a Absolutist' ന്റെ മലയാളം തര്‍ജ്ജിമയുടെ പ്രസാധകര്. ഇതെഴുതുന്ന ആള്‍ക്ക് ഓണ്‍ലൈനില്‍ ആ ആത്ഥകഥാ സമാഹാരം അങ്ങനെ കിട്ടിയതാണ്. നാല് വോള്യം ഉണ്ട്. മുനി നാരായണ പ്രസാദ് ആണ് തര്‍ജ്ജിമ നിര്‍വഹിച്ചിരിക്കുന്നത്.
സത്യത്തില്‍ 'വെള്ളക്കാരന്റെ തല!' എന്ന് 'ഓട്ടോബയോഗ്രഫി ഓഫ് എ അബ്സൊല്യുട്ടിസ്റ്റ്'-ല്‍ പറയുന്നത് അന്നത്തെ കാലത്ത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. ഇവിടെ സ്റ്റീം എഞ്ചിനും, തീവണ്ടിയും, ടെലഗ്രാമും ഒക്കെ കൊണ്ടുവന്നത് സായിപ്പ് ആയിരുന്നു. കരിവണ്ടിയും, സ്റ്റീം എഞ്ചിനും, തീവണ്ടിയും ഒന്നും വന്നില്ലായിരുന്നുവെങ്കില്‍ നാം ഇപ്പോഴും പണ്ടത്തെ പോലെ പൊതിച്ചോറു കെട്ടി രാവിലെ തൊട്ട് നടപ്പ് നടന്നേനേ. പണ്ട് എവിടെയെങ്കിലും യാത്ര ചെയ്യാന്‍ എത്ര ബുദ്ധിമുട്ടായിരുന്നുവെന്നുള്ളത് പഴമക്കാരോട് ചോദിച്ചാല്‍ അറിയാന്‍ സാധിക്കും. പണ്ട് പാലായില്‍ നിന്ന് മലബാറില്‍ കുടിയേറിയവര്‍ നടന്നും, കരിവണ്ടി പിടിച്ചും, പിന്നീട് ബോട്ടിലും ട്രെയിന്‍ കേറിയും, വീണ്ടും നടന്നുമാണ് അന്നൊക്കെ മലബാറില്‍ എത്തിയിരുന്നത്. മൂന്നു ദിവസത്തെ യാത്രയായിരുന്നു അത്. ഇന്നത്തെ യുവ തലമുറക്ക് ഈ കഥകളൊക്കെ അറിയാമോ?
പണ്ട്''തൊട്ട് കൂടാത്തവര്‍; തീണ്ടി കൂടാത്തവര്‍
ദൃഷ്ടിയില് പെട്ടാല്‍ ദോഷമുള്ളോര്‍'' ഉണ്ടായിരുന്ന കാലത്ത് ആ മൂല്യബോധത്തിനൊക്കെ ഉപരിയായി പ്രവര്‍ത്തിച്ച മിഷനറിമാര്‍ കേരളത്തിന്റെ ആരോഗ്യപരിപാലനത്തിന് കരുത്തുറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബ്രട്ടീഷ് കൊളോണിയല്‍ സര്‍ക്കാരിന്റെ കാലത്ത്, അവരെ തിരുവിതാംകൂറിലും, കൊച്ചിയിലും പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയും, അവര്‍ക്ക് വേണ്ട സകല പിന്തുണയും സഹായവും ചെയ്തുകൊടുത്ത കേരളത്തിലെ രാജ വംശങ്ങളും കേരളത്തിന്റെ ആരോഗ്യ മേഖലക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
കൊറോണ പടര്‍ന്നുപിടിച്ചിരിക്കുന്ന ഇക്കാലത്ത് തിരുവിതാംകൂറില്‍ ആധുനിക നഴ്സിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതില്‍ ക്രൈസ്തവ സഭക്കുള്ള പങ്ക് സ്മരിക്കപ്പെടേണ്ടതുണ്ട്. അധികം പേര്‍ക്കും അറിവുള്ളതല്ല അക്കാര്യം. കൊല്ലം ബിഷപ്പ് ആയിരുന്ന അലോഷ്യസ് മരിയ ബെന്‍സിഗര്‍ ആയിരുന്നു ആധുനിക നേഴ്സിംഗ് രീതികള്‍ കേരളത്തില്‍ എത്തിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിദേശ കന്യാസ്ത്രീകളാണ് നേഴ്സുമാരായി പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ സേവനങ്ങളെ മാനിച്ച്, തിരുവിതാംകൂറില്‍ അവര്‍ക്ക് അലവന്‍സും, സൗജന്യമായി ക്വാര്‍ട്ടേഴ്സും തിരുവിതാംകൂര്‍ ദിവാന് ലഭ്യമാക്കിയിരുന്നു. സ്വിറ്റ്സര്‍ലണ്ടിലെ മെന്‍സിന്‍ജിനിലെ ഹോളി ക്രോസ്സ് കോണ്‍വെന്റ്റില്‍ നിന്നുള്ളവരായിരുന്നു ആദ്യത്തെ കന്യാസ്ത്രീ നേഴ്സുമാര്‍. 1906 ഒക്ടോബര്‍ ഒന്നിന് അവര്‍ എത്തി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നഴ്സിംഗ് വിഭാഗത്തിന്റെ ചുമതലയേറ്റു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മാവേലിക്കര, തിരുവല്ല, നാഗര്‍കോവില്‍, പറവൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ചുമതല ഈ നേഴ്സുമാരായിരുന്ന കന്യാസ്ത്രീമാര്‍ക്കായിരുന്നു. ഇവ കൂടാതെ തിരുവനപുരത്തെ മാനസികരോഗാശുപത്രിയിലും, നൂറനാട്ടിലെ കുഷ്ഠരോഗാശുപത്രിയിലും യൂറോപ്പില്‍ നിന്നുള്ള കന്യാസ്ത്രീമാര്‍ നേഴ്സുമാരായി സേവനം അനുഷ്ഠിച്ചു. ഒന്നാം ലോക മഹായുദ്ധം മൂലം യൂറോപ്പില്‍ നിന്ന് കന്യാസ്ത്രീകള്‍ക്ക് വരാന്‍ ബുദ്ധിമുട്ട് ആയതിനെ തുടര്‍ന്ന് 1920-ല്‍ കൊല്ലത്ത് തദ്ദേശീയരായ വനിതകള്‍ക്കായി ബെന്‍സീഗര്‍ മെത്രാന് ഒരു സ്ഥാപനം ആരംഭിച്ചു. ഇന്ന് കൊല്ലത്തെ ബെന്‍സീഗര്‍ നഴ്സിംഗ് കോളജും, കൊട്ടിയത്തെ ഹോളി ക്രോസ്സ് നഴ്സിംഗ് കോളജും ആ മഹാന്റെ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നൂ എന്നുള്ളത് മലയാളികള്‍ ഓര്‍മിക്കേണ്ടതാണ്.
ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ 'സ്റ്റാന്‍ഡിങ് ആര്‍മിയും', ഇന്ന് കാണുന്ന ജുഡീഷ്യറിയും, പോലീസ് സംവിധാനവും, സിവില്‍ സര്‍വീസും, വിദ്യാഭ്യാസ സബ്രദായവുമൊക്കെ ഉണ്ടാക്കിയത്. സത്യത്തില്‍ ഇന്ത്യയെ സാമ്പത്തികമായി കൊള്ളയടിച്ചെങ്കിലും ഈ രാജ്യത്തെ ആധുനികവല്കരിച്ചതില് ബ്രട്ടീഷുകാരുടെ പങ്ക് നിസ്തുലമാണ്. അതുകൊണ്ട് സായിപ്പിനോടുള്ള വിരോധം പറയുമ്പോഴും അവര്‍ നല്കിയ സംഭാവനകളെ മാനിക്കണം.
1990-കളില്‍ ഇതെഴുതുന്നയാള്‍ ഡല്‍ഹിയില്‍ ജോലിക്ക് ജോയിന്‍ ചെയ്തപ്പോള്‍ ഞങ്ങളുടെ കൂടെ 'കണ്‍സള്‍ട്ടന്റ്റ്' ആയി റിട്ടയര്‍ ചെയ്ത ഒരു പഞ്ചാബി ബക്ഷി ഉണ്ടായിരുന്നു. പ്രായക്കൂടുതല്‍ ഉള്ളതുകൊണ്ട് ഞങ്ങളൊക്കെ 'ബക്ഷി സാബ്' എന്ന് ആദരപൂര്‍വം വിളിച്ചിരുന്നു അദ്ദേഹത്തെ. ഈ ബക്ഷി സാബിന്റെ പിതാവ് ബ്രട്ടീഷ് ആര്‍മിയില്‍ ഓഫീസര്‍ ആയിരുന്നു. അതുകൊണ്ട് പണ്ടത്തെ പല കഥകളും അദ്ദേഹം ഞങ്ങളോട് പറയുമായിരുന്നു. ബക്ഷി സാബിന്റെ കഥകളില്‍ നിന്ന് ഞാന്‍ മനസിലാക്കിയ ലളിതമായ ഒരു വസ്തുതയുണ്ട്: നമ്മള് ഈ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് പറഞ്ഞു കണ്ടമാനം പൊലിപ്പിക്കുന്നുണ്ട്. സത്യത്തില്‍ ബ്രിട്ടീഷുകാരോട് വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ക്കും ഒരു ശത്രുതയും ഇല്ലായിരുന്നു. സായിപ്പായ ഓഫീസര്‍മാരോട് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ജനതക്കും ആരാധന മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യം കിട്ടികഴിഞ്ഞിട്ട് ബക്ഷി സാബിന്റെ ബ്രിട്ടീഷ് ആര്‍മിയിലെ ഓഫീസറായിരുന്ന പിതാവിന് കീഴിലുള്ളവരുടെ വിധേയത്വം നേടാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്നു എന്നാണ് അദ്ദേഹം നേരിട്ട് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. സത്യത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തെ ഒക്കെ സാധാരണകാര്‍ക്ക് സായിപ്പിനോട് ഉണ്ടായിരുന്ന വിധേയത്വത്തില്‍ അടിസ്ഥാനപ്പെടുത്തി വേണം നോക്കി കാണേണ്ടത്.
കമ്യുണിസ്റ്റ് അനുഭാവികള്‍ സാധാരണക്കാരുടെ സായിപ്പിനോട് അന്ന് നിലനിന്നിരുന്ന ആരാധന കാണുന്നില്ല. ബ്രട്ടീഷുകാരോട് ആയുധമെടുത്ത് കോണ്‍ഗ്രസുകാര്‍ പോരാടിയില്ലെന്ന് കമ്യുണിസ്റ്റുകാര്‍ പറയുമ്പോള്‍, സായിപ്പുമായി ഇന്ത്യന്‍ ജനതക്ക് എവിടെയാണ് അടിസ്ഥാനപരമായ ശത്രുത ഉണ്ടായിരുന്നതെന്ന് കമ്യുണിസ്റ്റുകാര്‍ അന്വേഷിക്കുന്നില്ല; ദേശസ്നേഹത്താല്‍ പുളകം കൊള്ളുന്ന സംഘ പരിവാറുകാരും അത് അന്വേഷിക്കുന്നില്ല. സത്യത്തില്‍ സായിപ്പിനോട് ഇന്ത്യന്‍ ജനതക്ക് അടിസ്ഥാനപരമായ ഒരു ശത്രുതയും ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്നില്ല.
നേരത്തേയുണ്ടായിരുന്ന ജാതി മേല്ക്കോയ്മയില് നിന്ന് വ്യത്യസ്തമായി 200-300 വര്‍ഷം നമ്മെ ഭരിച്ച ബ്രിട്ടീഷുകാര്‍ നിറത്തെ മുന്‍നിര്‍ത്തി ഒരു 'സുപ്പീരിയോരിറ്റി കോംപ്ലെക്സ്' ഇന്ത്യക്കാരില്‍ രൂഢമൂലമാക്കി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് ശേഷം നമ്മുടെ പട്ടാള ഓഫീസര്‍മാര്‍ക്കും, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ പ്രഭുക്കള്‍ക്കും കീഴുദ്യോഗസ്ഥരുടെ വിധേയത്വം നേടാന്‍ വലിയ പ്രയാസമായിരുന്നു. അത്രയും ശക്തമായിരുന്നു ബ്രട്ടീഷുകാര്‍ നിറത്തെ ചൊല്ലി ഉണ്ടാക്കിയെടുത്ത സുപ്പീരിയോരിറ്റി കോംപ്ലെക്സ്! ഇതൊക്കെ പഴയ പട്ടാള ഓഫീസര്‍മാരോടും പോലീസ്-സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരോടും ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിറത്തെ ചൊല്ലിയുള്ള 'സുപ്പീരിയോരിറ്റി കോംപ്ലെക്്സ്' ഇന്ത്യക്കാരില്‍ രൂഢമൂലമായി നിലനില്ക്കുന്നു. അപ്പോള്‍ പിന്നെ പഴയ കാര്യങ്ങള്‍ ചോദിക്കേണ്ട ആവശ്യം തന്നെ ഉണ്ടോ?
ഗാന്ധിജിയും നെഹ്റുവും ഒക്കെ ഒരു പുതിയ രാഷ്ട്ര നിര്‍മാണ പ്രക്രിയയെ ചൊല്ലിയാണ് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടത്; അത് ഒരിക്കലും വ്യക്തിപരമായ കാലുഷ്യത്തില്‍ അധിഷ്ഠിതം അല്ലായിരുന്നു. കമ്യുണിസ്റ്റുകാരുടേയും നേതാജിയുടേയും പ്രവര്‍ത്തന ശൈലി എന്നും അതിസാഹസികത മാത്രമായിരുന്നു. 'പാസിഫിസ്റ്റായ' ഗാന്ധി അത്തരം അതി സാഹസികതയെ എതിര്‍ത്തത്തില്‍ ഒരു കുറ്റവും പറയാനില്ല. സത്യഗ്രഹവും, നിസഹകരണവും ആയുധമാക്കിയ ഗാന്ധി എങ്ങനെ കമ്യുണിസ്റ്റുകാരേയും നേതാജിയേയും എതിര്‍ക്കാതിരിക്കും? ഈ അതിസാഹസികതയാണ് ഗാന്ധിയും കമ്യുണിസ്റ്റുകാരും നേതാജിയും തമ്മില്‍ തെറ്റാനുള്ള കാരണം. 1940 - ലെ ചരിത്ര സാഹചര്യങ്ങളെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവര്‍ ആണ് ഇവരെയൊക്കെ ഇന്നും പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നത്. വെറും മൂഢമായ സങ്കല്പം മാത്രമായിരുന്നു ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടുമ്പോള്‍ ഐഎന്‍എയുടേയും, ഇന്ത്യന്‍ വിപ്ലവകാരികളുടേയും വിജയ സാധ്യത. അതിപ്പോഴും അതിസാഹസികത ഇഷ്ടപ്പെടുന്ന ചിലരുടെ ഭാവനകള്‍ക്ക് നിറം പകരുന്നുണ്ട്. അത്രയേ ഉള്ളൂ.
പുന്നപ്ര-വയലാറും, തെലുങ്കാനാ സമരവും, കല്‍ക്കട്ട തീസിസുമൊക്കെ അതിസാഹസികത ഇഷ്ടപ്പെടുന്ന ചിലരുടെ മൂഢമായ സങ്കല്‍പ്പങ്ങള്‍ മാത്രമായിരുന്നു. പിന്നീടുണ്ടായ നക്സലൈറ്റ് കലാപവും അതുതന്നെ ആയിരുന്നു. കെ. വേണു കായണ്ണ പോലീസ് സ്റ്റേഷന് ആക്രമിക്കുന്നതൊക്കെ വിവരിക്കുന്നത് വായിച്ചാല്‍ സുബോധമുള്ളവര്‍ ചിരിച്ചു പോകും. സന്ദേശം സിനിമയില്‍ 'സായുധ സമരം ഞങ്ങള്‍ക്ക് പുത്തരിയല്ല' എന്ന് ശ്രീനിവാസന്റെ കഥാപാത്രമായ സഖാവ് കോട്ടപ്പള്ളി പ്രഭാകരന് പറയുന്ന പോലുള്ളൊരു പ്രസ്താവന പ്രാവര്‍ത്തികമാക്കിയാല്‍ പറ്റുന്ന അബദ്ധമാണ് സത്യത്തില്‍ കായണ്ണ പോലീസ് സ്റ്റേഷന് ആക്രമണമൊക്കെ കാണിച്ചു തന്നത്. വാരിക്കുന്തവും പിടിച്ചുകൊണ്ട് സായുധരായ പട്ടാളക്കാരെ നേരിട്ടാലുള്ള അബദ്ധമാണ് പുന്നപ്ര-വയലാര്‍ സമരവും കാണിച്ചു തന്നത്. ഇന്നും ഇതിനെ ഒക്കെ മഹത്വവല്‍ക്കരിച്ചു കമ്യുണിസ്റ്റ് വിധേയത്വം പുറത്തെടുക്കുന്നവര്‍ക്ക് യാഥാര്‍ഥ്യ ബോധം എന്ന് പറയുന്ന ഒന്നില്ല.
(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)