'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' സിനിമ ഇന്നലെ മുഴുവനായും 'നീസ്ട്രീമില്' കണ്ടു. ഏത് സംഭവം ആണെങ്കിലും പഠിച്ചിട്ടു വേണമല്ലോ അതിനെ കുറിച്ച് അഭിപ്രായം പറയാന്‍. ഇന്റ്റര്നെറ്റില് ഈ സിനിമ കാണാതെ പലരും സോഷ്യല്‍ മീഡിയയില്‍ കൂടി വിമര്‍ശിക്കുന്നൂ എന്നതാണ് ഇപ്പോള്‍ ഈ സിനിമ നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം.
നവോത്ഥാന സങ്കല്പങ്ങളോ, സ്ത്രീ വിമോചനമോ വലിയ തോതില്‍ ചര്‍ച്ചയായി ഈ സിനിമയില്‍ വരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മൊത്തത്തില്‍ സ്ത്രീകള്‍ കുടുംബം എന്ന വ്യവസ്ഥിതിയില്‍ നേരിടുന്ന പ്രശ്നങ്ങളാണ് 'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമയുടെ പ്രമേയം. അടുക്കള ജോലി, സെക്സ്, അലക്ക്, വീട് വൃത്തിയാക്കല്‍, മുതിര്‍ന്നവരെ അനുസരിക്കല്‍, ശുദ്ധി സങ്കല്പങ്ങള് - ഇങ്ങനെ നമ്മുടെ കുടുംബ രീതികള്‍ സ്ത്രീകളില്‍ നിന്ന് ആവശ്യപ്പെടുന്നതിന്റെ നീതികേടുകള്‍ ഒരു പാരമ്പര്യ കുടുംബ ചുറ്റുപാടില്‍ നിന്നുകൊണ്ട് നന്നായി കാണിക്കാന്‍ സാധിച്ചു എന്നുള്ളതാണ് 'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമയുടെ വിജയം. ബാക്കിയൊക്കെ സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം. സത്യം പറഞ്ഞാല്‍, സംവിധായകന് സിനിമയിലൂടെ ഒരു 'വാല്യൂ ജഡ്ജ്മെന്റ്റ്' നടത്തുന്നതായി സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഇതെഴുതുന്ന ആള്‍ക്ക് അനുഭവപ്പെട്ടില്ല.
നിര്‍ഭാഗ്യവശാല്‍ 'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമയില്‍ കാണിച്ചിരിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങളെ കുറിച്ച് വേണ്ടപോലെ അഭിപ്രായം പറയാന്‍ ഇതെഴുതുന്നയാള്‍ക്ക് ആവുമെന്ന് തോന്നുന്നില്ല. കാരണം ഇത്തരം സ്ത്രീകളുടെ ജീവിതമൊന്നും ഞാന്‍ കണ്ടിട്ടുമില്ല; കേട്ടിട്ടുമില്ല. ചിലരൊക്കെ ഇതുപോലെ കഷ്ടപ്പെടുന്ന സ്ത്രീകള്‍ ഉണ്ടെന്നുതന്നെ പറയുന്നൂ. പക്ഷെ അരകല്ലൊക്കെ ഞങ്ങളുടെ വീട്ടില്‍ കുറഞ്ഞത് ഒരു 30 വര്‍ഷം മുമ്പെങ്കിലും കാഴ്ചവസ്തു ആയതാണ്. നഗരങ്ങളിലെ ഫ്ളാറ്റുകളില്‍ പണ്ടത്തെ പോലെ അരകല്ലോ ആട്ടുകല്ലോ ഇപ്പോള്‍ ഇല്ലല്ലോ. അപ്പോള്‍ 2018-ല്‍ അരകല്ലില്‍ അരച്ച ചട്നിയേ കഴിക്കൂ എന്ന് വാശിപിടിക്കുന്ന ആണുങ്ങളെ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. അതുപോലെ ബ്രഷും പേസ്റ്റും മരുമകള്‍ എടുത്തുകൊടുത്ത് അമ്മായിയച്ഛനെ കൊണ്ട് പല്ലുതേപ്പിക്കുന്ന സീന്‍; ചെരിപ്പ് വരെ അമ്മായിയമ്മ എടുത്ത് കൊണ്ട് കാരണവരുടെ കാലിന് മുമ്പില്‍ ഇടുന്ന സീന്‍ - ഇതൊക്കെ ഞാന്‍ കണ്ടിട്ടോ കേള്‍ക്കാത്തതോ ആയിട്ടുള്ളവയാണ്. ഫ്രിഡ്ജില്‍ നിന്നും എടുത്ത് ചൂടാക്കി കൊടുത്ത കടലക്കറി കഴിക്കാന്‍ കൂട്ടാക്കാത്തതും, മുരിങ്ങക്കോലും വെയിസ്റ്റുമെല്ലാം ഭക്ഷണമേശയില്‍ തന്നെ വിതറുന്നതുമൊക്കെ ഒരു മിനിമം മര്യാദയുടേയും മാന്യതയുടേയും അഭാവം തന്നെയാണ് കാണിക്കുന്നത്. ഇത്തരം മര്യാദകേട് ഒക്കെ കാണിച്ചുകൂട്ടിയിട്ട് അത്യന്തം സോഫ്റ്റായി 'മോളെ' എന്നു വിളിക്കുമ്പോള്‍ വീണുപോകുന്ന ഒരു മരുമകളേയും ഞാന്‍ കണ്ടിട്ടില്ല. ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷീന് ഇന്നിപ്പോള്‍ മധ്യവര്‍ഗത്തിന് പോലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു യന്ത്രോപകരണം ആയിക്കഴിഞ്ഞു. അപ്പോള്‍ 2018-ല്‍ വീട്ടില്‍ കേറി വന്ന മരുമകളെ കൊണ്ട് സ്വന്തം തുണികളൊക്കെ അലക്കുകല്ലില് തന്നെ അടിച്ചു കഴുകിക്കണം എന്നു നിര്‍ബന്ധം പിടിക്കുന്ന അമ്മായിയച്ഛന്‍മാരെ കാണാന്‍ സാധിക്കുമോ?
'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമയില്‍ സംഘ പരിവാറുകാരെ കളിയാക്കുന്നു എന്ന് ചിലരൊക്കെ എഴുതികണ്ടു. സത്യത്തില്‍ സംഘ പരിവാറുകാരെ ആ സിനിമയില്‍ കളിയാക്കുന്നില്ല. ആര്‍ത്തവത്തിന്റെ പേരിലുള്ള അശുദ്ധിയൊക്കെ ചില ഹിന്ദു വീടുകളില്‍ ഇപ്പോഴും വലിയ ആചാരനിഷ്ഠയോടെ പരിപാലിക്കപ്പെടാറുണ്ടെന്നു തന്നെയാണ് 2018-ലെ ശബരിമല പ്രക്ഷോഭത്തെ തുടര്‍ന്ന് ചിലര്‍ നടത്തിയ സര്‍വേകളില്‍ വെളിപ്പെട്ടത്. 'പീരിയഡ്സ്' ഉള്ള സമയത്തു ചില വീടുകളില്‍ സ്ത്രീകള്‍ക്കായി ആ ദിവസങ്ങളില്‍ പ്രത്യേക ഗ്ലാസും പ്ലെയിറ്റും നീക്കിവെക്കുന്നതായും സര്‍വേകളില്‍ വെളിപ്പെട്ടു. 'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമയില്‍ ഇത്തരം ശുദ്ധി സങ്കല്പങ്ങളെ കുറിച്ച് വസ്തുതാപരമായ പരാമര്‍ശങ്ങള്‍ മാത്രമേ ഉള്ളൂ. പക്ഷെ വീണ്ടും പറയട്ടെ, ഇതെഴുതുന്നയാള്‍ക്ക് പരിചയമുള്ള ഒരു വീട്ടിലും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് അശുദ്ധി ചാര്‍ത്തികൊടുക്കുന്നത് കണ്ടിട്ടില്ലാ. രണ്ടും മൂന്നും മുറികളുള്ള നഗരങ്ങളിലെ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് 'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമയില്‍ കാണിക്കുന്നതുപോലെ ഒരു മുറി 'പീരിയഡ്സ്' ഉള്ള സ്ത്രീകള്‍ക്ക് വിട്ടുകൊടുക്കാനൊന്നും സാധിക്കില്ലല്ലോ. ഇന്നത്തെ അണുകുടുംബങ്ങളില്‍ അല്ലെങ്കില്‍ തന്നെ സ്ത്രീകളെ ആര്‍ത്തവത്തിന്റെ പേരില്‍ അടുക്കളയില്‍ നിന്നൊക്കെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കു സാധിക്കും? എനിക്ക് നേരിട്ടറിയാവുന്ന കേരളത്തിലെ നായര്‍/നമ്പൂതിരി ഭവനങ്ങളിലൊന്നും ഇത്തരത്തിലുള്ള ഒരു വിലക്കും ഇല്ല; ഉത്തരേന്ത്യന്‍ വീടുകളിലും ഇല്ല. പക്ഷെ ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ട് കൂടെ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശുകാരന്റെ ഭാര്യയെ ആര്‍ത്തവ ദിവസങ്ങളില്‍ അയാളുടെ അമ്മ അടുക്കളയില്‍ കേറ്റാറില്ലായിരുന്നു എന്നു അയാള്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
ബിജെപിയും, സംഘ പരിവാറുകാരും ഇന്ന് ഇന്ത്യ ഭരിക്കുന്നതുകൊണ്ടാകാം 'ആമസോണ്‍ പ്രൈമും', 'നെറ്റ്ഫ്ളിക്സും' ഒന്നും ഈ സിനിമ ഓണ്‍ലൈനില്‍ കാണിക്കുന്നില്ല. ഇതെഴുതുന്നയാളുടെ അറിവില്‍ 'നീസ്ട്രീം' മാത്രമാണിത് ഇന്റ്റര്നെറ്റില് കാണിക്കുന്നത്. ശബരിമല പ്രക്ഷോഭം കാണിക്കുന്നൂ എന്നു പറഞ്ഞുകൊണ്ട് 'ആമസോണ്‍ പ്രൈമും', 'നെറ്റ്ഫ്ളിക്സും' ഈ ചിത്രം കാണിക്കാതിരിക്കുന്നത് തീര്‍ത്തും വിചിത്രമാണ്. ശബരിമല പ്രക്ഷോഭം അല്ല ഈ ചിത്രത്തിന്റെ പ്രമേയം. അന്നത്തെ കേരളത്തിന്റെ രാഷ്ട്രീയത്തിന്റ്റെ ഭാഗമായതുകൊണ്ട് ശബരിമല പ്രക്ഷോഭം ഈ ചിത്രത്തിലും കടന്നുവരുന്നൂ എന്നുമാത്രം. സംഘ പരിവാറുകാരെ പ്രീതിപ്പെടുത്താന്‍ 'ആമസോണ്‍ പ്രൈമും', 'നെറ്റ്ഫ്ളിക്സും' ഒരുമ്പെടുമ്പോള്‍ ഇവിടെ 'അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക്' തുല്യമായ സാഹചര്യം സംജാതമാകുന്നൂ. എന്തായാലും ഈ സിനിമയില്‍ സ്മാര്‍ട്ട് ഫോണ്‍ സ്ത്രീകളും കുടുംബത്തിലെ കാരണവരും ഒക്കെ ഉപയോഗിക്കുന്നുണ്ട്. ബിജെപിയുടേയും, സംഘ പരിവാറുകാരുടേയും ഏറ്റവും ശക്തമായ പ്രചാരണോപാധി ആണല്ലോ സ്മാര്‍ട്ട് ഫോണ്‍. 'വാട്ട്സ്ആപ് യൂണിവേഴ്സിറ്റികള്‍' വഴിയാണല്ലോ ഇന്ന് കണ്ടമാനം അന്ധവിശ്വാസം പ്രചരിപ്പിക്കപ്പെടുന്നതും. ഈ സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നവരെ പോലെ പലര്‍ക്കും ആര്‍ത്തവത്തെ കുറിച്ചുള്ള ശാസ്ത്ര വിരുദ്ധമായ സങ്കല്‍പ്പങ്ങള്‍ പകര്‍ന്നു കിട്ടിയത് ഒരുപക്ഷെ സ്മാര്‍ട്ട് ഫോണ്‍ വഴിയാകാം; കണ്ടമാനം വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റികള്‍ ഇന്ന് സ്മാര്‍ട്ട് ഫോണ്‍ വഴി ഇത്തരം അറിവുകള്‍ സംഘ പരിവാറുകാര്‍ക്ക് പ്രദാനം ചെയ്യുന്നുണ്ടല്ലോ.
കേരളത്തിന് ഈ പറയപ്പെടുന്ന പുരോഗമനം ഒന്നും ഇല്ല എന്നുള്ളത് 2018-ലെ ശബരിമല പ്രക്ഷോഭത്തോടെ കൂടെ വ്യക്തമായതാണ്. കേരളത്തില്‍ കള്ളുകുടിച്ചു വരുന്ന ഭര്ത്താക്കന്മാരുടെ ചവിട്ടും തൊഴിയും ഏല്‍ക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് 'വലിയ പുരോഗമനക്കാരോ', ദളിത് ബുദ്ധിജീവികളോ ചര്‍ച്ച ചെയ്യുന്നത് കണ്ടിട്ടില്ല. സ്ത്രീകള്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ അവരെകുറിച്ച് ലൈംഗിക ആരോപണം അടിച്ചിറക്കുന്നത് അതല്ലെങ്കില്‍ അവര്‍ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുന്നത് കേരളത്തിലെ ഒരു സ്ഥിരം കാഴ്ചയാണ്. വി.എസ്. അച്യുതാനന്ദന്, എം. എം. മണി, വിജയരാഘവന് - ഇവരൊക്കെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഉപയോഗിച്ചിട്ടുള്ളവരുമാണ്. ഇത്തരത്തില്‍ 'ക്യാരക്റ്റര്‍ ആസാസിനേഷന്‍' നടത്താന്‍ പറ്റിയില്ലെങ്കില്‍ കൂടി കേരളത്തിലെ രാഷ്ട്രീയം അടിമുടി വയലന്റായി നിലനിര്‍ത്തുമ്പോള്‍ സ്ത്രീകള്‍ക്ക് അവിടെ പങ്കെടുക്കുവാനുള്ള അവസരമാണ് നിഷേധിക്കപ്പെടുക.
മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂരിലും, ഹാജി അലി ദര്‍ഗ്ഗയിലും സ്ത്രീകള്‍ കയറിയപ്പോള്‍ ആരും പ്രതിഷേധിച്ചു കണ്ടില്ല. തൃപ്തി ദേശായിക്ക് ശനി ദുര്‍ഗ്ഗാപ്പൂര്‍ ക്ഷേത്രത്തില്‍ കടക്കാന്‍ പറ്റിയതും, ഹാജി അലി ദര്‍ഗ്ഗയില്‍ പ്രവേശിക്കാന്‍ പറ്റിയതും മഹാരാഷ്ട്രയില്‍ കേരളത്തെക്കാള്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൂടുതലുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ തന്നെ ശിവജി ജനിച്ച മഹാരാഷ്ട്രയിലെ ജുന്നറില്‍ പോയാല്‍ അമ്മയായ ജീജാഭായ് ബാലനായ ശിവജിയെ വാള്‍പയറ്റ് ഒക്കെ പഠിപ്പിക്കുന്ന ചിത്രങ്ങള്‍ പല ഓഫീസുകളിലും വീടുകളിലും കാണാന്‍ സാധിക്കും.
കേരളത്തിലെ 'മാട്രിലീനിയല്‍' സംമ്പ്രദായത്തെ കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മാത്രമാണുള്ളത്. വളരെയധികം സ്വാതന്ത്ര്യം അനുഭവിച്ച സ്ത്രീകള്‍ കേരളത്തില്‍ ഉണ്ടായിരുന്നെന്നുള്ള അവകാശവാദം നിലനില്ക്കുമ്പോള് തന്നെ കേരളത്തില്‍ നല്ലൊരു ഫെമിനിസ്റ്റ് പ്രസ്ഥാനം പോലുമില്ല എന്ന വസ്തുത കാണാതിരുന്നു കൂട. ഡല്‍ഹിയില്‍ ഇതെഴുതുന്ന ആള് താമസിക്കുന്ന സ്ഥലത്ത് വര്‍ഷം തോറും രജപുത്രര്‍ (രാജ്പുത്) നയിക്കുന്ന മാര്‍ച്ച് കണ്ടിട്ടുണ്ട്. മുന്നില്‍ വാള് ഊരിപിടിച്ച് പെണ്‍കുട്ടികളാണ് ആ മാര്‍ച്ചൊക്കെ നയിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടേയും തുമ്പോലാര്‍ച്ചയുടേയും വീര കഥകളൊക്കെ ഉണ്ട്. പണ്ട് കേരളത്തിലെ സ്ത്രീകളൊക്കെ ഇത്ര വീര ശൂര പരാക്രമികള്‍ ആയിരുന്നുവെങ്കില്‍ ഉത്തരേന്ത്യയില്‍ നടക്കുന്നത് പോലുള്ള മാര്‍ച്ചൊക്കെ ഇന്നും കാണാമായിരുന്നുവല്ലോ. അതിനു പകരം കേരളത്തില്‍ നടക്കുന്നതെന്താണ്?
ആര്‍ത്തവത്തിന്റെ പേരില്‍ 'ഞങ്ങളൊക്കെ അശുദ്ധകളാണേ' എന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ട് തെരുവില്‍ കൂടി പ്രകടനം നടത്തുന്നു. മഹാരാഷ്ട്രയിലെ ആരാധനാലയങ്ങളിലൊക്കെ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി തന്നെയാണ് ശബരിമലയിലും യുവതീ പ്രവേശനം അനുവദിച്ചത്. പുരോഗമന സമൂഹം എന്ന് അഭിമാനിക്കുന്ന മലയാളികള്‍ പക്ഷെ നെയ്തേങ്ങാ വെച്ച് തലയ്്ക്ക് എറിയുന്നു; 'അടിച്ചു കൊല്ലടാ അവളെ' എന്ന് ആക്രോശിക്കുന്നു; സ്ത്രീകളുടെ വീട് കേറി ആക്രമിക്കുന്നു. വിശ്വാസം കൊണ്ടല്ല; ഗുണ്ടായിസവും തെറി വിളിയും കൊണ്ടാണ് ബിജെപിയും, സംഘ പരിവാറുകാരും കേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാന്‍ നോക്കുന്നത് എന്ന് ഇതിനെ ഒക്കെ സപ്പോര്‍ട്ട് ചെയ്ത അവരുടെ ആറ്റിറ്റിയൂഡില്‍ നിന്ന് വ്യക്തമായതായിരുന്നു. ഈ ഗുണ്ടായിസത്തിലും തെറി വിളിയിലും കണ്ടമാനം സ്ത്രീ വിരുദ്ധത അടങ്ങിയിരുന്നൂ എന്നുള്ളത് പൊതുവേ സ്ത്രീ വിരുദ്ധമായ സമൂഹം കണ്ടതുമില്ല.
മലയാളികള്‍ക്കിടയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന സ്ത്രീ വിരുദ്ധത തന്നെയാണ് ശബരിമല പ്രക്ഷോഭത്തിന്റെ പിന്നിലുള്ള ചേതോവികാരം ആയി വര്‍ത്തിച്ചതും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്ര യുഗത്തില്‍ അശുദ്ധരെന്ന് ഒരു വലിയ കൂട്ടം സ്ത്രീകള്‍ തെരുവുകളില്‍ കൂടി സ്വയം പ്രഖ്യാപിക്കുന്നു; വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ പോലും 'റെഡി റ്റു വെയിറ്റ്' ക്യാമ്പയിന് നയിക്കുന്നു. കേരളത്തിലെ സ്ത്രീകള്‍ അങ്ങനെ പ്രതികരിച്ചില്ലെങ്കിലാണ് അത്ഭുതം.
കേരളത്തിന്റെ ഫ്യുഡല്‍ ചരിത്രത്തില്‍ സ്ത്രീ വിരുദ്ധത കണ്ടമാനം ഉണ്ട്. മലയാളിയുടെ വീര ശൂര പരാക്രമി ആയിരുന്ന തച്ചോളി ഒതേനന് പറയുന്നതായ വടക്കന്‍ പാട്ട് ഒന്ന് ശ്രദ്ധിക്കുക:
''ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്
അങ്ങനെയൊരു പെണ്ണുണ്ടെങ്കില്‍
ഓളെ ഞാന്‍ നന്നാക്കിക്കൊണ്ട്വരല്ലോ...
ഒന്നിങ്ങു കേള്‍ക്കണം പെറ്റോരമ്മേ
ഞാനിന്നടക്കാത്ത പെണ്ണുമില്ല
ഞാനിന്നു കേറാത്ത വീടുമില്ല'' ഇതാണ് തച്ചോളി ഒതേനന്റെ വീര വാദം. മാടമ്പിത്തരത്തിന്റേയും ആണഹന്തയുടേയും അങ്ങേയറ്റമാണ് ഈ വാക്കുകളില്‍ മുഴങ്ങുന്നത്. ഇതുപോലുള്ള വടക്കന്‍ പാട്ടുകള്‍ കേട്ട മലയാളി ഉണ്ടാക്കുന്ന സിനിമാ ഗാനങ്ങളിലും, സാഹിത്യത്തിലും സ്ത്രീ വിരുദ്ധത അങ്ങേയറ്റമുണ്ട്.
'നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തത് കാണും. നിങ്ങള്‍ ശപിച്ചുകൊണ്ട് കൊഞ്ചും. ചിരിച്ചുകൊണ്ട് കരയും. മോഹിച്ചുകൊണ്ട് വെറുക്കും.' - 'ഒരു വടക്കന്‍ വീരഗാഥയിലെ' ഈ ഡയലോഗ് മലയാള പ്രേക്ഷകരുടെ കൈയടി നേടിയ ഒന്നാണല്ലോ. എം.ടി. വാസുദേവന്‍ നായര്‍ കഥാസന്ദര്‍ഭത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഈ ഡയലോഗിനെ പിന്നീട് ന്യായീകരിച്ചത്. പക്ഷെ സുബോധമുള്ളവര്‍ക്ക് ഇതിലെ സ്ത്രീ വിരുദ്ധത കാണാതിരിക്കാന്‍ ആവില്ല. 'ഒരു വടക്കന്‍ വീരഗാഥ' എന്ന സിനിമ സൂപ്പര്‍ ഹിറ്റായി മാറിയത് ഇത്തരത്തിലുള്ള 'കിടിലന്‍' ഡയലോഗുകള്‍ മൂലമായിരുന്നല്ലോ.
ഇത്തരം രൂഢമൂലമായ സ്ത്രീ വിരുദ്ധത കേരളത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടായിരിക്കണം മീന്‍ വില്‍പ്പനക്കാരിയായ സ്ത്രീകള്‍ക്ക് സാക്ഷര കേരളം ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാത്തത്. വലിയ അലുമിനിയം ചട്ടി ഒക്കെ തലയില്‍ വെച്ച് വെയിലത്ത് കിലോമീറ്ററുകളോളം നടക്കുന്ന അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചോ, വലിയ അലുമിനിയം ചട്ടി ചുമക്കുമ്പോള്‍ ഉള്ള ഭാരത്തെ കുറിച്ചോ സാക്ഷര കേരളം ചിന്തിക്കുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മീന്‍ വില്‍പ്പനക്കാരായ സ്ത്രീകള്‍ക്ക് ഇലക്ട്രിക് റിക്ഷയോ, ഗിയറില്ലാത്ത സ്കൂട്ടറോ ഒക്കെ എളുപ്പത്തില്‍ കൊടുക്കാവുന്നതാണ്. നമ്മുടെ മല്‍സ്യ ഫെഡ്ഡും, കേരളാ സര്‍ക്കാരും ഒന്നും ആ വഴിക്കു ചിന്തിക്കുന്നില്ല. മീന്‍ വിറ്റതിന് ശേഷവും അവര്‍ക്ക് കുട്ടികളുടെ പരിപാലനവും, വീട്ടിലെ ജോലികളും കൂടി ചെയ്യേണ്ടതായി വരും. കുറച്ചു നാള് മുമ്പ് 6 മക്കളുള്ള പുറമ്പോക്കില്‍ ഷെഡ്ഡ് കെട്ടി താമസിക്കുന്ന മാതാവിനെ കുറിച്ചുള്ള വാര്‍ത്തയില്‍ പറഞ്ഞിരിന്നതുപോലെ കള്ളുകുടിച്ചു വരുന്ന ഭര്ത്താക്കന്മാരുടെ ചവിട്ടും തൊഴിയും ഏല്‍ക്കേണ്ടി കൂടി വരുന്ന സന്ദര്‍ഭങ്ങള്‍ പല മീന്‍ വില്‍പ്പനക്കാരികള്‍ക്കും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും ഭൂമി മലയാളം ചിന്തിക്കുന്നത് പോലുമില്ലാ.
ചൊല്ലുകളിലും സാഹിത്യത്തിലുമുള്ള സ്ത്രീ വിരുദ്ധതയില്‍ നിന്ന് ഒരു സിനിമ മാറി ചിന്തിക്കാന്‍ തുടങ്ങി എന്നുള്ളത് സ്വാഗതാര്‍ഹമായ കാര്യം തന്നെയാണ്. 'പെണ്‍ചൊല്ല് കേള്ക്കുന്നവന് പെരുവഴി' എന്ന് തുടങ്ങി അനേകം സ്ത്രീ വിരുദ്ധമായ ചൊല്ലുകള്‍ മലയാളത്തിലുണ്ട്.
'നാരികള്‍ നാരികള്‍ വിശ്വ വിപത്തിന്റ്റെ
നാരായ വേരുകള്‍; നാരകീയാഗ്നികള്‍' - എന്നാണല്ലോ മലയാളത്തിലെ പ്രസിദ്ധ റൊമാന്റ്റിക്ക് കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ള പാടിയിട്ടുള്ളത്. സ്ത്രീ വിരുദ്ധമായ ചൊല്ലുകളും, കവിതകളും ഏറ്റുപിടിക്കുന്നവര്‍ ഭൂമി മലയാളത്തില്‍ അനേകരുണ്ട്. ഇതൊക്കെ ചെറുപ്പത്തിലേ ചെവിയില്‍ പതിഞ്ഞ പെണ്‍കുട്ടികള്‍ ഋതുമതിയാകുമ്പോള്‍ സ്വയം അശുദ്ധരാണെന്ന് സങ്കല്‍പ്പിക്കുകയാണെങ്കില്‍ അതില്‍ ഒരതിശയവും ഇല്ല. ഇത്തരത്തിലുള്ള ശുദ്ധി സങ്കല്പങ്ങള് ഒരു പാരമ്പര്യ കുടുംബ ചുറ്റുപാടില്‍ നിന്നുകൊണ്ട് നന്നായി കാണിക്കാന്‍ സാധിച്ചു എന്നുള്ളതാണ് 'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമയുടെ ഏറ്റവും നല്ല പ്രത്യേകത.
കുടുംബത്തില്‍ നിന്ന് തന്നെയാണ് ആണ് പെണ് വിവേചനം തുടങ്ങുന്നതെന്നുള്ള ശക്തമായ സന്ദേശമാണ് 'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമ നല്‍കുന്നത്. അത് കുടുംബത്തിന്റെ കുഴപ്പമാണെന്ന് പൂര്‍ണ്ണമായി പറയാനും കഴിയില്ല. മത വിശ്വാസങ്ങളും, നാട്ടാചാരങ്ങളും, വീട്ടാചാരങ്ങളും എല്ലാം കൂടി സ്ത്രീകളെ അങ്ങനെ കണ്ടീഷന്‍ ചെയ്യിക്കുന്നതുകൊണ്ടുള്ള പ്രശ്നമാണത്. എല്ലായിടത്തും ഒതുങ്ങേണ്ടവളും ത്യാഗം ചെയ്യേണ്ടവളുമാണ് സ്ത്രീ എന്ന ഒരു ബോധം പുരുഷന്മാരേക്കാള് സ്ത്രീകളില്‍ തന്നെയാണ് കൂടുതല്‍ ശക്തമായിരിക്കുന്നത്. അത് 'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമയിലെ നായികയായിട്ടല്ലാത്ത സ്ത്രീകളില്‍ വേണ്ടുവോളം ഉണ്ടുതാനും. 'ക്ഷമയാ ധരിത്രീ', 'കാര്യേഷു മന്ത്രി' - എന്നിങ്ങനെയുള്ള നമ്മുടെ ചൊല്ലുകളും, അനവധി കലാരൂപങ്ങളും, സാഹിത്യവുമെല്ലാം സ്ത്രീകളെ അത്തരത്തില്‍ ചിത്രീകരിക്കുന്നതുകൊണ്ടാകാം സ്ത്രീകളില്‍ അത്തരമൊരു മനോഭാവം വളര്‍ന്നുവരുന്നത്. 'ഗൃഹലക്ഷ്മി', 'അന്നപൂര്‍ണേശ്വരി' - എന്നിങ്ങനെയുള്ള വിശേഷണങ്ങളാല്‍ കുടുംബത്തിന്റെ ഐശ്യര്യം വന്നുകേറുന്ന സ്ത്രീകളില്‍ ആണെന്നുള്ളതും ഇന്ത്യന്‍ സങ്കല്പമാണ്. ഈ രൂഢമൂലമായ സങ്കല്പം മരുമകള്‍ക്ക് ജോലിക്ക് പോകാനുള്ള അവസരം നിഷേധിക്കുമ്പോള്‍ അമ്മായിയച്ഛന് വ്യക്തമാക്കുന്നുണ്ട് 'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമയില്‍. പക്ഷെ പുതിയ കാലത്ത് പുതിയ തലമുറ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങി; പ്രതികരിക്കാന്‍ തുടങ്ങി. ആ പ്രതികരണം കുറച്ചുകൂടി തന്ത്രപരമായിരുന്നുവെങ്കില്‍ സിനിമ കുറേകൂടി 'റിയലിസ്റ്റിക്ക്' ആയേനെ.
'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമയില്‍ കാണിക്കുന്നതുപോലുള്ള കാരണവന്മാരും എല്ലാം സഹിക്കുന്ന ഭാര്യമാരും മരുമക്കളും ഉണ്ടെന്നുതന്നെയാണ് ചിലരൊക്കെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൂടെ അവകാശപ്പെട്ടത്. എന്തായാലും ഇതെഴുതുന്ന ആള് അങ്ങനെ ഒന്നും മിണ്ടാതെ; അതല്ലെങ്കില്‍ ഒരു രീതിയിലും വീടുകള്‍ക്കുള്ളിലെ അനീതികളോട് പ്രതികരിക്കാത്ത സ്ത്രീകളെ കണ്ടിട്ടില്ല. മിക്ക സ്ത്രീകള്‍ക്കും 'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമയില്‍ കാണിക്കുന്നതുപോലെ പൊട്ടിത്തെറിക്കും ഇറങ്ങിപോക്കിനും പറ്റില്ല. സമ്പത്തും അധികാരവുമൊക്കെ വീടുകള്‍ക്കുള്ളിലെ കാരണവന്മാരുടെ കൈകള്‍ക്കുള്ളിലാണെന്നതുതന്നെ കാരണം. ഇത് സൂചിപ്പിക്കാന്‍ 'ദി ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന സിനിമയില്‍ സ്വര്‍ണം അടങ്ങിയ പെട്ടി അമ്മായിയച്ഛന് ഭദ്രമായി അലമാരയില്‍ വെച്ചു പൂട്ടുന്നത് കാണിക്കുന്നുണ്ടല്ലോ. എന്തായാലും ഇങ്ങനെയുള്ള കാരണവന്മാര് മരിച്ചാല്‍ അധികം പേരൊന്നും ദുഃഖിക്കാന്‍ ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. വല്ലാത്ത നിര്‍ബന്ധ ബുദ്ധിയും, വാശിയും കാണിക്കുന്ന കാരണവന്മാര് തട്ടിപ്പോകുമ്പോള്‍ 'ഇപ്പോഴാണ് സത്യത്തില്‍ ഒരാശ്വാസമായത്' എന്ന് സ്ത്രീകള്‍ അടക്കം പറയുന്നത് ചുമ്മാതല്ല.
(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)