വിദേശരാജ്യങ്ങളിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾക്കുള്ള നിബന്ധനകളിൽ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാർ. ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തുന്നതിന് മുന്‍ യാത്രക്കാരുടെ പട്ടിക ഇനിമുതൽ വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി കൂടിവേണമെന്നാണ് പുതിയ നിബന്ധനയില്‍ പ്രധാനം.
ചാർട്ടേഡ് വിമനങ്ങളിൽ വരുന്ന യാത്രക്കാരുടെ പൂർണവിവരങ്ങൾ സംസ്ഥാനങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും മുൻകൂട്ടി കൈമാറണം. വിമാനത്താവളത്തിലെ കോവിഡ് പരിശോധനയിൽ പരാജയപ്പെടുന്നവർക്ക് പകരം യാത്രക്കാരെ അനുവദിക്കില്ല. യാത്രക്കാരുടെ പേരുകളിൽ മാറ്റങ്ങൾ വരുത്താൻ പാടില്ലെന്നും വ്യക്തമാക്കുന്നു.
ചാർട്ടേർഡ് വിമാനങ്ങൾക്കുള്ള അനുമതിക്കായി ഏർപ്പെടുത്തുന്ന സംഘടനകളോ, സ്ഥാപനങ്ങളും സംസ്ഥാന സർക്കാരിനെയാണ് ആദ്യം സമീപിക്കേണ്ടത്. സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. ക്വാറന്റീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിഗണിച്ചായിരിക്കും തീരുമാനം. സംസ്ഥാന സർക്കാരിന്റെ അനുമതിക്കുശേഷം വിദേശകാര്യമന്ത്രാലയത്തെ സമീപിക്കേണ്ടത്. സംസ്ഥാന അനുമതി ലഭിച്ച ചാർട്ടേർഡ് വിമാനത്തിന് ബന്ധപ്പെട്ട രാജ്യങ്ങളുടെ ക്ലിയറൻസ് കിട്ടാൻ എംബസികളെയും കോൺസുലേറ്റുകളെയും സമീപിക്കാം.
നേരത്തെ, ഇതുവരെ ചാർട്ടേർഡ് വിമാന അനുമതിക്കായി കോൺസുലേറ്റിനെയോ എംബസിയെയോ നേരിട്ട് സമീപിച്ചാൽ മതിയെന്ന സ്ഥിതിക്കാണ് ഇതോടെ മാറ്റം വരുന്നത്. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ വിശദാംശങ്ങൾ സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുമായിരുന്നു. ഇതിന് പുറമെ അനുമതിക്കായുള്ള പെർഫോമ ഷീറ്റിൽ സംഘടനയുടെയോ സ്ഥാപനങ്ങളുടെയോ പേരുണ്ടാകാറില്ല. അതുകൊണ്ടുതന്നെ ആര് ചാർട്ടർ ചെയ്യുന്നെന്നതിനെ സംബന്ധിച്ച് സർക്കാരുകൾക്ക് കൃത്യമായ ധാരണയില്ലായിരുന്നു ഇതിൽ ഉൾപ്പെടെ പുതിയ നിർദേശം മാറ്റം വരുത്താൻ ഇടയാക്കും.
അതേസമയം, എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും പ്രവാസികള്‍ളുടെ മടക്കം സംബന്ധിച്ച് ആശങ്ക വർദ്ധിപ്പിക്കുന്നതാണ് പുതിയ നിര്‍ദേശം എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് ജൂൺ 25 മുതൽ നിർബന്ധമാക്കുന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നും വിലയിരുത്തപ്പെടുന്നു.