ഹരിയാനയിലെയും, പഞ്ചാബിലേയും ഒരുകൂട്ടം യുവാക്കള്‍ കഴിഞ്ഞ ഡിസംബര്‍ പതിനേഴിന്റെ തണുത്തുറഞ്ഞ രാത്രിയിലും തങ്ങളുടെ മൊബൈല്‍ സ്ക്രീനുകളിലേക്ക് കണ്ണിമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു. യു.എസ് കോണ്‍ഗ്രസ്, പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയുന്ന നടപടികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഇമവെട്ടാതെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു ഇവരെല്ലാവരും. യു എസ് ജനപ്രതിനിധി സഭ പ്രസിഡന്റ് ട്രംപിനെ ഇംപീ്ച്ച് ചെയ്യാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ തന്നെ ഈ യുവാക്കളുടെ വാട്സ്ആപ് ഗ്രൂപുകളില്‍ ആഹ്ളാദപ്രകടങ്ങള്‍ കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു.
ട്രംപിന്റെ പതനമാഗ്രഹിക്കാന് ഈ യുവാക്കള്‍ അമേരിക്കന്‍ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രഹസ്യ അംഗങ്ങളോ, ട്രംപ് വിരോധികളായ ലെഫ്റ്റ് ലിബറലുകളോ അല്ല. പതിനഞ്ചിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായം വരുന്ന ഈ യുവാക്കളുടെ ട്രംപ് വിരോധത്തിന്റെ കാരണങ്ങളാകട്ടെ കുറേക്കൂടി വ്യക്തിപരമാണ്. അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ക്കുന്നതിനായി 2019 ജൂണോടുകൂടി മെക്സിക്കോയിലേക്ക് എത്തിച്ചേര്‍ന്നവരാണ് ഈ യുവാക്കള്‍, എന്നാല്‍ അതേ സമയം തന്നെ ട്രംപും മെക്സിക്കന്‍ സര്‍ക്കാരും ചേര്‍ന്ന് കുടിയേറ്റനിയന്ത്രണ നിയമം പാസാക്കുകയും, മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ഈ യുവാക്കളെപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറാനായി വന്നവര്‍ മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിലുണ്ട്. പ്രത്യേകിച്ച് മെക്സിക്കോയിലെ ഏറ്റവും വലിയ സംസ്ഥാനമായ വേറാക്രൂസിലാണ് ഇത്തരം കൂറ്റന്‍ ക്യാമ്പുകളുള്ളത്. ആദ്യഘട്ടത്തില്‍ ഇത്തരം ക്യാമ്പുകളില്‍ നിന്നും 300 ഇന്ത്യക്കാരെ ന്യൂഡല്‍ഹിയിലേക്ക് നാട് കടത്തി. പിന്നീട് രണ്ടാംഘട്ടത്തില്‍ നൂറ്റമ്പതോളം പേരെയും നാടുകടത്തുകയുണ്ടായി. ദശലക്ഷണക്കിന് രൂപ ചിലവിട്ടു പത്തോളം രാജ്യങ്ങള്‍ കടന്നാണ് ഓരോ യുവാവും മെക്സിക്കോയിലെത്തിയിരിക്കുന്നത്. എന്നാല്‍ മെക്സിക്കോയിലെത്തിയ ഇവരെ കാത്തിരുന്നത് മറ്റൊരു വാര്‍ത്തയാണ്. ട്രംപും മെക്സിക്കന്‍ പ്രെസിഡന്റും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം, അമേരിക്ക നല്കുന്ന വ്യാപാര നികുതിയിളവുകള്ക്കു പകരമായി, കുടിയേറ്റക്കാരെ മെക്സിക്കോയില്‍ നിന്ന് തന്നെ സ്വന്തം ദേശങ്ങളിലേക്കു നാടുകടത്തണമെന്നായിരുന്നു ധാരണ. ഇതിനുമുന്പാകട്ടെ മറ്റു തെക്കേ അമേരിക്കന്‍ രാജ്യങ്ങളെ പോലെ തന്നെ, മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ചു വരുന്ന കുടിയേറ്റക്കാരുടെ നേരെ മെക്സിക്കന്‍ സര്‍ക്കാരും കണ്ണടയ്ക്കുകയായിരുന്നു പതിവ്. ഈ ഒരു മാര്‍ഗത്തിലൂടെ മതിയായ രേഖകളില്ലാതെയും നിരവധി പേര് അമേരിക്കയില്‍ കടന്നുപറ്റുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്, തങ്ങള്‍ നടത്തിയ അത്തരം യാത്രകളുടെ വിശദശാംശങ്ങള്‍ ലേഖകനോട് പലരും പങ്കുവെച്ചിട്ടുണ്ട്.
ട്രംപിന്റെ മരുമക്കള്‍ (ട്രംപ് കെ ജാമാജ്) എന്ന് സ്വയം വിളിക്കുന്ന ഈ യുവാക്കള്‍ അമേരിക്കയിലേക്ക് തിരിച്ചു ചെല്ലുമെന്നു പ്രതിജ്ഞയെടുത്തിരിക്കുകയാണ്, ട്രംപിന് എതിരെയുള്ള ഇംപീച്ച് നടപടികള്‍ അവര്‍ക്കു തങ്ങളുടെ തിരിച്ചുപോക്കിനു കളമൊരുക്കുന്ന കാര്യങ്ങളില്‍ ആദ്യത്തേതാണ്.
.തൊഴിലിനായുള്ള കുടിയേറ്റം ഇന്ത്യക്കാര്‍ക്ക് ഒരു പുതുമയുള്ള കാര്യമല്ല, എന്നാല്‍ കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന, തൊഴിലല്ലായ്മ പെരുകിയിരിക്കുന്ന ഈ കാലത്തു ഇത്തരം കുടിയേറ്റത്തിന്റെ തോത് വല്ലാതെ കൂടിയിരിക്കുകയാണ്. കൃഷിക്കായി ഒരു തുണ്ട് ഭൂമി പോലും ലഭ്യമല്ലാത്ത, പഞ്ചാബിലും ഹരിയാനയിലുമുള്ള നിരവധി യുവാക്കള്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്നത് 'അമേരിക്കന്‍ സ്വപ്നത്തിലാണ്'.കടയിലെ ജോലിക്കാരായും, ടാക്സി ഡ്രൈവര്‍മാരായും അങ്ങിനെ, കിട്ടാവുന്ന എന്ത് ജോലിക്കായും മക്കളെ അയക്കാന്‍ മാതാപിതാക്കള്‍ തയ്യാറാണ്. കുടിയേറ്റ ശ്രമം പരാജയപ്പെട്ട് മെക്സിക്കോയില്‍ നിന്നും ഇന്ത്യയിലേക്ക് പറഞ്ഞയക്കപ്പെട്ട യുവാക്കളാവട്ടെ മാധ്യമങ്ങളോടോ മറ്റുള്ളവരോടോ സംസാരിക്കുവാന്‍ ഏറെ വിമുഖത കാട്ടുന്നവരാണ്. 12 ലക്ഷം മുതല്‍ 22 ലക്ഷം വരെയാണ് ഇവരൊരുത്തരും ഏജന്റുമാര്‍ക് നല്‍കിയിരിക്കുന്നത്. ഇത്രയും വലിയ തുക ലഭിക്കുന്നതിനായി തങ്ങളുടെ കിടപ്പാടമുള്‍പ്പെടെ പണയം വെച്ചിട്ടുള്ളതിനാല്‍ പണം തിരിച്ചു ലഭിക്കുന്നത് വരെ നിശബ്ദരായിരിക്കുവാന്‍ ഇവര്‍ നിര്‍ബന്ധിതരാണ്. ഹരിയാനയിലും പഞ്ചാബിലും ധാരാളമായി കാണുന്ന നിയവിധേയമായി തന്നെ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികളിലൂടെയാണ് ഇത്തരം ഇടപാടുകള്‍ പലപ്പോഴും നടക്കുന്നത്. നേരിട്ട് സമീപിച്ചു കഴിഞ്ഞാല്‍ പരസ്യത്തില്‍ പറഞ്ഞതില്‍ നിന്നും വിഭിന്നമായി പഠന വിസയ്ക്ക് പകരം യു കെ, യു എസ്സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസകളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ആവശ്യക്കാരുള്ള കാനഡയിലെ സ്ഥിരതാമസ പെര്‍മിറ്റുള്‍പ്പെടെ പല സേവനങ്ങളും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. ജോലി തേടിയെത്തുന്ന യുവാക്കളെ ഏജന്റുമാര്‍ അമൃതസറില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനത്തില്‍ കയറ്റിവിടുന്നു. പിന്നീടുള്ള പ്രധാന കടമ്പ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കേണ്ട അനുമതിയാണ്. പലപ്പോഴും ഇത്തരം തൊഴില്‍ അന്വേഷകരെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തടയുകയും തിരിച്ചയക്കുകയും ചെയ്യാറുണ്ട്. അപ്പോഴാകട്ടെ ആശങ്കാകുലരായ യുവാക്കള്‍ ഏജന്റുമാരെ സമീപിക്കുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം രണ്ടാമത് വരിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പേരില്‍ കേസുകളോ മറ്റാരോപണങ്ങളോ ഇല്ലെങ്കില്‍ തൊഴില്‍ ലഭ്യമായ രാജ്യങ്ങളിലേക്കു കുടിയേറുന്നതിനു വിദേശകാര്യമന്ത്രലയം വലിയ തടസ്സങ്ങളൊന്നും ഉന്നയിക്കാറില്ല. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഏതെങ്കിലും പടിഞ്ഞാറേനേഷ്യന് രാജ്യത്തിലാണ് ഏജന്റുമാര്‍ ഒരുക്കുന്ന അടുത്ത സ്റ്റോപ്പ്. അവിടെ നിന്നും ഇവര്‍ കൂട്ടമായി ഇക്ക്വഡോറിലേക് തിരിക്കുന്നു, അവിടെയാകട്ടെ ഇവര്‍ വിമാനമാര്‍ഗ്ഗം വരുന്നവരായതിനാല്‍ ഏജന്റുമാര്‍ വിസ കൂടി സംഘടിപ്പിച്ചു നല്‍കുകയും ചെയുന്നു. ഇതിനു ശേഷം ഏജന്റുമാരുടെ സഹായത്തോടെ വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് കൃത്യമായ പദ്ധതികളുടെ സഹായത്തോടെ ഇവര്‍ മെക്സിക്കോയിലേക്ക് തിരിക്കുന്നു. ഭൂരിഭാഗം സമയവും ജീപ്പുകളിലും, പിക്കപ്പ് ട്രക്കുകള്‍, ബോട്ടുകള്‍ നാടന്‍ തോണികള്‍ എന്നിങ്ങനെ പല മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ചു വനന്തരങ്ങളിലൂടെ യാത്ര ചെയ്തുമാണ് ഇവര്‍ മെക്സിക്കന്‍ അതിര്‍ത്തിയിലെത്തി ചേരുക. യാത്രയിലുടനീള ഇവര്‍ ബിസ്കറ്റും, ബ്രെഡും ഊര്‍ജ പാനീയങ്ങളും മാത്രമാണ് ഭക്ഷിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ തദ്ദേശീയ ജനത ഇത്തരം യാത്രക്കാര്‍ക്ക് കുടിവെള്ളവും ഭക്ഷണവും മറ്റവശ്യവസ്തുക്കളും വില്കുന്നതിലൂടെ ഒരു സമാന്തര വിപണി സംവിധാനം തന്നെ രൂപീകരിച്ചിരിക്കുന്നതായി കാണാം. ഇങ്ങനെ ഏറെ നാളത്തെ യാത്രയ്ക്ക് ശേഷം ഇവര്‍ മെക്സിക്കോയിലെ വലിയ ഏജന്റിനടുത്തെത്തുകയും ഇവരെയെവിടെ മാസങ്ങളോളം പാര്‍പ്പിക്കുകയും ചെയ്യുന്നു. മെക്സിക്കോ ഉള്‍പ്പെടെ പല രാജ്യങ്ങളിലും 'കണ്ട്രി ഔട്ട്' എന്നൊരു യാത്ര രേഖ പതിച്ചു നല്‍കാറുണ്ട്. ഇരുപതു ദിവസത്തിനുള്ളില്‍ രാജ്യംവിട്ടു പോയിക്കൊള്ളാം എന്ന ഉറപ്പിന്മേലാണ് പ്രസ്തുത രേഖ പതിച്ചു നല്‍കുന്നത്. മെക്സിക്കോയിലെ പോലീസിനും അതിര്‍ത്തി സംരക്ഷണ സേനയ്ക്കും മറ്റും ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ രാജ്യത്തു താമസിക്കാന്‍ വന്നവരല്ലെന്നും മറിച്ചു അമേരിക്കന്‍ കുടിയേറ്റമാര്‍ഗ്ഗം അന്വേഷിച്ചു വന്നവരാണെന്നും ഉറപ്പുണ്ട്. അതിനാല്‍ തന്നെ അവര്‍ ഇത്തരക്കാര്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ് പതിവ്. ഇത്തരം യാത്രകളില്‍ രൂപപ്പെടുന്ന സൗഹൃദങ്ങള്‍ ഏറെ ശക്തമാണ്. കാടുകളിലൂടെ, മുന്‍പേ കടന്നു പോയവരുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടു, കൊള്ളക്കാരെയും കടുത്ത മഴയെയും അതിജീവിച്ചെത്തുന്ന ഈ യാത്രക്കാര്‍ക്ക് തങ്ങള്‍ സ്വപ്നം കണ്ട ജീവിതമെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂ. തങ്ങള്‍ പിന്നിടുന്ന ഓരോ രാജ്യവും തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള അടുത്ത ചവിട്ടുപടിയാണ്. യാത്രയിലുടനീളം ഇവര്‍ തങ്ങളുടെ രേഖകള്‍ ഭദ്രമാക്കിവെക്കുവാന് ശ്രദ്ധിക്കും അതിനോടൊപ്പം തന്നെ അമേരിക്കന്‍ കുടിയേറ്റ കോടതി മുന്‍മ്പാകെ പറയേണ്ട വാചകങ്ങള്‍ ഉരുവിട്ടു പരിശീലിക്കുന്നുമുണ്ടാകും. പഞ്ചാബില്‍ നിന്നുള്ള യുവാക്കള്‍, മുന്‍ ഐ. പി. എസ് ഓഫിസറായ സിമ്രന്‍ജീത് സിംഗ് മാന്‍ നേതൃത്വം നല്കുന്ന ഖാലിസ്ഥാന്‍ അനുകൂല പാര്‍ട്ടിയായ ശിരോമണി അകാലിദളിന്റെ പ്രവര്‍ത്തകരാണെന്ന് വ്യാജ രേഖ ചമയ്ക്കുന്നു. ഹരിയാനക്കാരാകട്ടെ ഇത്തരത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലോകദളിന്റെ വ്യാജ കത്തുകളും നിര്‍മ്മിച്ചെടുക്കുന്നു. ഇന്ത്യയില്‍ രാഷ്ട്രീയമായി വേട്ടയാടപ്പെടുന്ന പ്രസ്തുത സംഘടനകളുടെ അംഗങ്ങളായതിനാല്‍ തങ്ങള്‍ക്കു രാഷ്ട്രീയ അഭയം നല്കണമെന്നാവശ്യപെടുന്നതിനു ഈ കത്തുകള്‍ ഇവരെ സഹായിക്കുന്നു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഇത്തരം നിരവധി കത്തുകള്‍ ഒരു അഭിഭാഷകന് വശം പരിശോധനയ്ക്കായി അയച്ചിരുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പ്രകാരം ഇത്തരം കത്തുകളില്‍ ഭൂരിഭാഗവും വ്യാജവും കെട്ടിച്ചമച്ചവയുമാണ്. ഈ കത്തുകള്‍ കൊണ്ടുവരുന്നവരാകട്ടെ ഇന്ത്യയില്‍ പറയത്തക്ക രാഷ്ട്രീയ എതിര്‍പ്പുകളോ മറ്റു അപകടങ്ങളോ നേരിടാത്തവരുമാണ്. ഈ രേഖകളുടെ പരിശോധനകള്‍ നടക്കുന്നത് മെക്സിക്കോയിലെത്തിയതിനു ശേഷമുള്ള യാത്രാ നടപടികളുടെ ഭാഗമായാണ്. എന്നാല്‍ മേല്പറഞ്ഞ യുവാക്കളുടെ സംഘം മെക്സിക്കോയില്‍ എത്തിയപ്പോഴേക്കും ട്രംപും മെക്സിക്കന്‍ സര്‍ക്കാരും തമ്മിലുള്ള ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞിരുന്നു. ഇതോടെ ഈ യുവാക്കള്‍ മെക്സിക്കോയില്‍ കുടുങ്ങിപോകുകയായിരുന്നു, മെക്സിക്കന്‍ സര്‍ക്കാരാകട്ടെ പഴയതു പോലെ 'കണ്ട്രി ഔട്ട്' രേഖ നല്കുവാനും തയ്യാറായില്ല. ട്രംപുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കണ്ട്രി ഔട്ട് രേഖകള്‍ നല്‍കുന്നത് ഒരു തുറുമുഖ നഗരത്തിലേക്കുമാത്രമായി പരിമിതപ്പെടുത്തുകയും, അതെ നഗരത്തില്‍ തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഓഫീസുകള്‍ സജ്ജീകരിക്കുകയും ചെയ്തു. ഏജന്റുമാരാകട്ടെ ഇവരെ മരുഭൂമിയിലൂടെയുള്ള ദീര്‍ഘദൂര യാത്രയ്ക്ക് ശേഷം മാത്രമെത്തുന്ന മെക്സിക്കോ യു എസ് ബോര്ഡറിലെത്തിക്കുവാനും തങ്ങളകപ്പെട്ട വിഷമസന്ധി മറികടക്കുവാനും കുറേകൂടി സാവകാശം ആവശ്യപ്പെട്ടു. മെക്സിക്കോ ഇവര്‍ക്കു അഭയം വാഗ്ദാനം ചെയ്തെങ്കിലും ഈ യുവാക്കള്‍ അത് നിഷേധിക്കുകയാണുണ്ടായത്. ഒരു രാജ്യത്ത് അഭയം സ്വീകരിച്ചു കഴിഞ്ഞാല്‍ അമേരിക്കയിലേക്ക് കുടിയേറാനുള്ള തങ്ങളുടെ പദ്ധതികളെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നതിനാലാണത്. എന്നാല്‍ ഇരുപതു ദിവസം സാവകാശം നല്കുന്ന കണ്ട്രി ഔട്ട് രേഖ ഇവര്‍ വ്യാജമായി നിര്‍മ്മിച്ചുവെങ്കിലും, അവിടുത്തെ താമസത്തിനിടയില്‍ ഇവര്‍ പോലീസ്സ് പിടിയിലകപ്പെടുകയും വേറാക്രൂസിലുള്ള ഡീറ്റെന്‍ഷന്‍ ക്യാമ്പുകളിലേക്കയപ്പെടുകയും ചെയ്തു. കുടിയേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ സാധാരണയായി 90 ദിവസങ്ങള്‍ക്കുള്ളില്‍ വിധി പറയുകയാണ് പതിവ്. ആ കാലയളവ്വസാനിക്കുന്നതിനു മുന്‍പ് പ്രത്യേക ബാച്ചുകളിലായി പുരുഷന്മാരെ മുഴുവന്‍ 2019 നവംബറോടുകൂടി തിരിച്ചയച്ചു, 300 പേരുള്‍പ്പെടുന്ന ആദ്യബാച്ചില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിച്ച അവര്‍ പരാജയപ്പെട്ടു പിടിയിലാകുകയാണുണ്ടായത്. തിരികെ എത്തിയവര്‍ക്ക് ഇന്ത്യയില്‍ കടുത്ത നാണക്കേടാണ് നേരിടേണ്ടി വന്നത്. അമേരിക്കയിലേക്ക് കുടിയേറാന്‍ അവരെടുത്ത വലിയ പദ്ധതി തകര്‍ന്നതിന്റെ ഫലമായി ഈ യുവാക്കളുടെയെല്ലാം കുടുബങ്ങള്‍ വലിയ കടബാധ്യതയിലുമാണ്. തങ്ങളുടെ വലിയ സ്വപ്നത്തിന്റെ അരികത്തു വച്ച് അവസരങ്ങള്‍ നഷ്ടമായിപോയ യുവാക്കള്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴാകട്ടെ ഏത് ഏജന്റിനാണ് തങ്ങളെ സുരക്ഷിതരായി മെക്സിക്കോ യു.എസ് അതിര്‍ത്തി കടത്തിവിടുവാന്‍ സാധിക്കുക, എവിടെയാണ് സുരക്ഷിതമായ റൂട്ടുകള്‍ തുടങ്ങിയ നിരവധി കാര്യങ്ങളെ കുറിച്ച് കൃത്യമായ അറിവുണ്ട്. ഇവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഓരോരുത്തരുടെയും യാത്രയുടെ റൂട്ടും മറ്റു വിശദാംശങ്ങളും പങ്കുവയ്ക്കുന്നതിനും, അമേരിക്കയില്‍ എത്തി താമസമാരംഭിച്ചതിനു ശേഷം തങ്ങള്‍ ചിലവിട്ട നിമിഷങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനുമായി രൂപം നല്കിയവയാണ്. എന്നാല്‍ ഇപ്പോഴാകട്ടെ അത് തകര്‍ന്നു പോയ ഒരു പദ്ധതിയിലൂടെ ഇവര്‍ കൊരുത്തെടുത്ത സഹോദര്യത്തിന്റേതുകൂടിയാണ്. ഒരിക്കല്‍ കൂടി മെക്സിക്കോയിലേക്ക് തിരിച്ചു പോയി യു.എസ് അതിര്‍ത്തി കടക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് എല്ലാവരും. ഇവരെ തടയാന്‍ ട്രംപിൻ്റെ മതിലുകൾക്ക് കഴിയുമോ എന്നതാണ് ചോദ്യം.