യുഎസ് പാര്‍ലമെന്റിലേക്ക് ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ മരണം നാലായി. പ്രക്ഷോഭകാരികളെ നിയന്ത്രിക്കാന്‍ പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഒരാള്‍ മരിച്ചത്. ഇതുവരെ അമ്പതിലധികം അക്രമികള്‍ അറസ്റ്റിലായി. പ്രക്ഷോഭകാരികളില്‍നിന്ന് പൈപ്പ് ബോംബുകള്‍ ഉള്‍പ്പെടെ കണ്ടെടുത്തു. അതേസമയം, ട്രംപും അനുയായികളും രണ്ടുമാസമായി നടത്തുന്ന പ്രേരണയുടെ അപകടകരമായ ഫലമാണ് രാജ്യ തലസ്ഥാനത്ത് ദൃശ്യമാകുന്നതെന്ന് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് റിപ്പബ്ലിക്കന്‍, ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. സംഘര്‍ഷത്തിനിടെ പൊലീസ് വെടിവെപ്പിലാണ് ഒരു സ്ത്രീ മരിച്ചത്. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. പ്രക്ഷോഭകരോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചതോടെ സാഹചര്യം വീണ്ടും വഷളാവുകയായിരുന്നു. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ലമെന്റ് കവാടങ്ങള്‍ അടച്ചെങ്കിലും പൊലീസ് വലയം ഭേദിച്ച് പ്രതിഷേധക്കാര്‍ അകത്തുകടക്കുകയായിരുന്നു.
അതേസമയം, പ്രസിഡന്റ് ട്രംപും അദ്ദേഹത്തെ സഹായിച്ചവരും രണ്ടുമാസമായി നടത്തുന്ന പ്രേരണയുടെ അപകടകരമായ ഫലമാണ് യുഎസ് ഭരണസിരാകേന്ദ്രത്തിലെ അക്രമമെന്ന് ബരാക്ക് ഒബാമ പ്രതികരിച്ചു. കാപിറ്റോളിലെ ഇന്നത്തെ അക്രമത്തെ ചരിത്രം ശരിയായി ഓര്‍ക്കും. നിയമപരമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് അടിസ്ഥാനരഹിതമായി നുണ പറയുന്ന ഒരു പ്രസിഡന്റ് അധികാരത്തിലിരിക്കുന്ന ഓരോ നിമിഷവും നമ്മുടെ രാജ്യത്തിന് വലിയ അപമാനവും ലജ്ജയുമാണ്. രണ്ടുമാസമായി, ഒരു രാഷ്ട്രീയ പാര്‍ട്ടിയും അതിനൊപ്പമുള്ള മാധ്യമ സംഘങ്ങളും തങ്ങളുടെ അനുയായികളോട് സത്യം പറയാന്‍ പലപ്പോഴും തയ്യാറാകുന്നില്ല. ഇനിയൊരു തെരഞ്ഞെടുപ്പില്ലെന്നും പ്രസിഡന്റ് ആയി ബൈഡന് ജനുവരി 20ന് അധികാരമേല്‍ക്കുമെന്ന യാഥാര്‍ത്ഥ്യം അവര്‍ പറയുന്നില്ല. റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്ക് വേണമെങ്കില്‍ തീജ്വാലകള്‍ കെടുത്താനാകും. തെറ്റായ വിഴിയിലൂടെ തുടര്‍ന്ന് തീ വീണ്ടും പടര്‍ത്താനും അവര്‍ക്കു കഴിയും. എന്ത് വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും ഒബാമ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെ ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 12 മണിക്കൂര്‍ നേരത്തേക്കാണ് നടപടി. ട്വിറ്റര്‍ നിയമങ്ങള്‍ തുടര്‍ന്നും ലംഘിക്കുകയാണെങ്കില്‍ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ ഫേസ്ബുക്കും യുട്യൂബും നീക്കം ചെയ്തിട്ടുണ്ട്. കലാപകാരികളോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോയില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന വാദം ആവര്‍ത്തിക്കുന്നുണ്ട്. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്ന വിലയിരുത്തലിലാണ് നടപടി.