ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തത്തില്‍ കാണാതായ 171 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ദുരന്ത നിവാരണ കേന്ദ്രത്തിന്റെ അറിയിപ്പ്. തപോവനിലെ തുരങ്കത്തില്‍ കുടുങ്ങിയ 35 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ചെളിയും മണ്ണും അടിഞ്ഞു കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമാണ്. ദുരന്തത്തില്‍ മരിച്ച 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. രണ്ടര കിലോമീറ്റര്‍ നീണ്ട തപോവന്‍ ടണലില്‍ 130 മീറ്ററോളം ദൂരത്തെ ചെളി നീക്കം ചെയ്തിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാല്‍ വരും മണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍. അപകടത്തില്‍ പെട്ടവരില്‍ ഏറെയും യു.പി സ്വദേശികളാണ് എന്നാണ് റിപ്പോര്‍ട്ട്.
വൈദ്യുത പ്ലാന്റിന് സമീപമുണ്ടായ അപകടത്തില്‍ ഉന്നത ഉദ്യോഗസ്ഥരെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. അളകനന്ദ, ദൌലി ഗംഗ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട 13 ഗ്രാമങ്ങളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും വ്യോമ മാര്‍ഗം എത്തിക്കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ തപോവനിലെത്തിയ മുഖ്യമന്ത്രി ടി.എസ് റാവത്തിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. പ്രളയത്തില്‍ അറ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയിരുന്നു. ചമേലിയില്‍ ഡിആര്‍ഡിഒ നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ ഗ്ലോഫാകാം ദുരന്തത്തിന് കാരണമെന്നാണ് വ്യക്തമാക്കുന്നത്.