സ്വപ്നയുടെയും തന്റെ മകന്റെയും ചിത്രം പുറത്തുവിട്ടത് കോടിയേരി ബാലകൃഷ്ണനാണെന്ന് പാർട്ടിക്ക് പരാതി നൽകിയെന്ന ഏഷ്യാനെറ്റ് വാർത്തയ്ക്കെതിരെ മന്ത്രി ഇപി ജയരാജൻ. എല്‍ ഡി എഫ് ഗവണ്മെന്റിനെയും സി പി ഐ എമ്മിനെയും മോശക്കാരായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണ് പ്രസ്തുത വാർത്തയെന്ന് ജയരാജൻ പറഞ്ഞു. വാർത്തയിൽ പറയുന്നതു പോലുള്ള യാതൊരു പ്രശ്നവും പാർട്ടിക്കു മുന്നിലില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവർത്തിക്കുന്നവരാണ് സിപിഎം നേതാക്കളും പ്രവർത്തകരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
'കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മില്‍ വ്യക്തിപരവും സംഘടനാപരവുമായി' പ്രശ്നങ്ങള്‍ ഉടലെടുത്തു എന്ന ഏഷ്യാനെറ്റ് വാർത്തയിലെ പരാമർശം ജയരാജൻ ഫേസ്ബുക്കിലിട്ട കുറിപ്പിൽ പ്രത്യേകം നൽകിയിട്ടുണ്ട്. വസ്തുതയുമായി യാതൊരു ബന്ധവും ഈ പ്രസ്താവനക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികള്‍ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികള്‍ ജനം തിരിച്ചറിയുമെന്നും ഇത്തരക്കാര്‍ക്ക് ജനങ്ങള്‍ തന്നെ ഉചിതമായ തിരിച്ചടി നല്‍കുമെന്നും കുറിപ്പിഷ ജയരാജൻ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിലേക്ക് മകനെ വലിച്ചിഴച്ചത് പാര്‍ട്ടി സെക്രട്ടറിയുടെ മകന് തന്നെയാണെന്ന് ചൂണ്ടിക്കാട്ടി ഇപി ജയരാജന് സിപിഐഎം നേതൃത്വത്തിന് പരാതി നല്കാന് ഒരുങ്ങുകയാണെന്നാണ് ഏഷ്യാനെറ്റ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മന്ത്രിയുടെ മകൻ ജയ്സനും സ്വപ്നയും നില്ക്കുന്ന ഫോട്ടോ പുറത്തുവിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് മന്ത്രിയുടെ കുടുംബം സംശയിക്കുന്നതെന്നും വാർത്തയിലുണ്ടായിരുന്നു. നാളുകളായി കണ്ണൂര്‍ സിപിഐഎം നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം മക്കളിലൂടെ രൂക്ഷമാകുന്നുവെന്നും റിപ്പോർട്ട് പറഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയാകുമ്പോള്‍ പരാതി ഉന്നയിക്കാനാണ് ജയരാജന്റെ നീക്കമെന്നും റിപ്പോർട്ട് പറഞ്ഞു. കോടിയേരിക്കെതിരെയാണ് പരാതിയെന്നതിനാൽ വിഷയം പോളിറ്റ് ബ്യൂറോയിലെത്തുമെന്നും റിപ്പോർട്ട് വിശദീകരിച്ചു.
മന്ത്രി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്
പൊതു പ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നതും ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമായ വ്യാജ വാര്‍ത്താ പ്രചാരണം പരിധിവിട്ട് പോവുകയാണ്. ആ കൂട്ടത്തില്‍ ഒന്നാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് എന്നെ പരാമര്‍ശിച്ചു നല്കിയ അടിസ്ഥാനരഹിതമായ വാര്‍ത്ത.
എല്‍ ഡി എഫ് ഗവണ്മെന്റിനെയും സി പി ഐ എമ്മിനെയും മോശക്കാരായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണത്.
ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സി പി ഐ എം നേതാക്കളും പ്രവര്‍ത്തകരും. 'കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മില്‍ വ്യക്തിപരവും സംഘടനാപരവുമായി' പ്രശ്നങ്ങള്‍ ഉടലെടുത്തു എന്നാണു ഏഷ്യാനെറ്റ് വാര്‍ത്ത. ആ വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അത്തരത്തിലുള്ള ഒരു വിഷയവും പാര്‍ട്ടിക്കു മുന്നിലില്ല.
സ്വര്‍ണ്ണക്കടത്ത് കേസുമായി സംസ്ഥാന ഗവണ്മെന്റിനെയും സി പി ഐഎ എമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. സി പി ഐ എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ പോലും നീചമായ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു. രാഷ്ട്രീയ എതിരാളികള്‍ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികള്‍ ജനം തിരിച്ചറിയും. ഇത്തരക്കാര്‍ക്ക് ജനങ്ങള്‍ തന്നെ ഉചിതമായ തിരിച്ചടി നല്‍കും