തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ വി.നാരായണസ്വാമി സര്‍ക്കാര്‍ താഴെവീണത്. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം ലെഫ്റ്റണന്റ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്കി.
പുതുച്ചേരിയിലെ ഭരണപ്രതിസന്ധിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ജനാധിപത്യത്തെ വില്‍പ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാന്‍ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയില്‍ അരങ്ങേറിയയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ലജ്ജാകരമായ ഒരു അധ്യായമാണത്. കോണ്‍ഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുകയാണ്. കോണ്‍ഗ്രസ്സില്‍ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബിജെപി നടത്തുന്ന അധികാരക്കൊയ്ത്ത് തുടര്‍ക്കഥയായി മാറിക്കഴിഞ്ഞതായും അദ്ദേഹം വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജനാധിപത്യത്തെ വിൽപ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ലജ്ജാകരമായ ഒരു അധ്യായമാണത്. കോൺഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുകയാണ്. കോൺഗ്രസ്സിൽ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബിജെപി നടത്തുന്ന അധികാരക്കൊയ്ത്ത് തുടർക്കഥയായി മാറിക്കഴിഞ്ഞു.
വർഗീയതയെയും പണാധിപത്യത്തെയും ജനാധിപത്യത്തിന് പകരം വെക്കുന്ന അപകടകരമായ കളിയാണ് ബിജെപിയുടേത്. ജനഹിതത്തെ അട്ടിമറിക്കുന്നത് അവർ ശീലമാക്കി മാറ്റിയിരിക്കുന്നു. പണവും സ്ഥാനമാനങ്ങളും വെച്ചു നീട്ടുകയാണെങ്കിൽ ആർക്കും ചുമന്നു കൊണ്ട് പോകാവുന്ന ഉൽപ്പന്നങ്ങളായി കോൺഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും അധ:പ്പതിച്ചിരിക്കുന്നു.
അധികാരത്തോടുള്ള ആർത്തിയും പണക്കൊതിയും രാഷ്ട്രീയത്തെ എത്രമാത്രം മലീമസമാക്കാം എന്നാണ് ചാക്കിട്ടുപിടിത്തങ്ങളുടെ പരമ്പരയിലൂടെ വ്യക്തമാകുന്നത്. കോൺഗ്രസ്സ് പ്രതിനിധിയായി മത്സരിച്ചു വിജയിച്ച എം എൽ എ മാർക്ക് നിമിഷ വേഗത്തിൽ ബിജെപി പാളയത്തിലെത്താൻ മടിയുണ്ടാകുന്നില്ല. സ്വന്തം നേതാക്കളായ ജനപ്രതിനിധികൾ പണത്തിന്റെ പ്രലോഭനത്തിൽ വീണു പോകാതിരിക്കാൻ അവരെ കൂട്ടത്തോടെ റിസോർട്ടുകളിൽ അടച്ചിടേണ്ടി വരുന്ന അവസ്ഥയേക്കാൾ ദയനീയമായി ഒരു പാർട്ടിക്ക് മറ്റെന്തുണ്ട്?
ബിജെപിയെ ചെറുക്കാൻ കോൺഗ്രസിനു വോട്ട് ചെയ്യൂ എന്നാണ് അവർ ആവശ്യപ്പെടുന്നത്. കോൺഗ്രസിന്റെ പേരിൽ ജയിക്കുന്നവർ ബിജെപിയിലേയ്ക്ക് മാറാൻ ക്യൂ നിൽക്കുമ്പോൾ കോൺഗ്രസ്സിന് ചെയ്യുന്ന വോട്ടിന്റെ ഗതി എന്താകും എന്നുകൂടി അവർ വിശദീകരിക്കണം. പണത്തിനു വേണ്ടി സ്വന്തം രാഷ്ട്രീയത്തെയും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെയും അടിയറ വയ്ക്കാൻ മടിക്കാത്ത കക്ഷിയിൽ നിന്ന് ജനങ്ങൾക്ക് നല്ലതൊന്നും പ്രതീക്ഷിക്കാനില്ല.
ബിജെപിക്ക് എപ്പോഴും വാങ്ങാനുള്ള സാധന സാമഗ്രിയായി കോൺഗ്രസ്സ് സ്വയം മാറുമ്പോൾ ഇടതുപക്ഷ-ജനാധിപത്യ ശക്തികളാണ് ബദൽ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത്. ജനാധിപത്യ സംരക്ഷണത്തിനും, മതനിരപേക്ഷതയ്ക്കും, നാടിന്റെ പുരോഗതിക്കുമായി അചഞ്ചലം നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യശക്തികൾ കൂടുതൽ കരുത്തു നേടേണ്ടതിന്റെ അനിവാര്യതയെ ആണ് പുതുച്ചേരിയിലെ അനുഭവം ഓർമ്മിപ്പിക്കുന്നത്.