സെക്രട്ടേറിയറ്റിലെ പ്രോട്ടാക്കോള്‍ വിഭാഗത്തില്‍ ഇന്നലെ വൈകീട്ട് ഉണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ വിവാദത്തിൽ ആരോപണങ്ങൾ പ്രതിപക്ഷത്തിനെതിരെ തിരിക്കാൻ വാദങ്ങൾ അക്കമിട്ട് നിരത്തി വ്യവസായ മന്ത്രി ഇപി ജയരാജൻ. തീപിടിത്തെ തുടർന്ന് തലസ്ഥാനത്ത് വന്‍ പ്രതിഷേധം ഉയർന്നതിന് പിന്നാലെ സംഭവത്തിൽ ആദ്യം ഔദ്യോഗിമായി പ്രതികരിച്ചത് ഇപി ജയരാജനായിരുന്നു. ഫേസ്ബുക്ക് ലൈവിലെത്തി കാര്യങ്ങൾ വിശദീകരിച്ച അദ്ദേഹം ആദ്യ മണിക്കൂറുകളിൽ തന്നെ പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തന്റെ വാദങ്ങൾ അക്കമിട്ട് നിരത്തി മന്ത്രി ചൊവ്വാഴ്ച രാത്രി ഫേസ്ബുക്കിൽ കുറിപ്പ് വയ്ക്കുന്നത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നില്‍ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ചിരുന്നു. നിര്‍ണായക ഫയലുകളാണ് കത്തിയതെന്നായിരുന്നു ആരോപണം.
എന്നാൽ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്, മുസ്ലിം ലീഗ് എം എൽ എ മാർ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയത് ദുരൂഹമാണെന്നാണ് മന്ത്രിയുടെ പ്രധാന ആരോപണം. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യു ഡി എഫുകാർ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്. അതിന് ബി ജെ പിയെയും കൂട്ടുപിടിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, സെക്രട്ടേറിയേറ്റിൽ തീപിടിക്കാൻ ഇടയായ സംഭവത്തെക്കുറിച്ച് എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് കരിദിനവും ബിജെപി പ്രതിഷേധ ദിനവും ആചരിക്കുകയാണ്.
മന്ത്രി ഇപി ജയരാജന്റെ പോസ്റ്റ് പൂർണരൂപം-
1. തീപിടുത്തം നടന്ന് മിനിറ്റുകൾക്കകം ബിജെപി‐ യു ഡി എഫ് നേതാക്കൾ സെക്രട്ടറിയേറ്റിലെത്തി.
2. സ്ഥലത്തെത്തിയ ബി ജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത് ഒരേ കാര്യങ്ങൾ.
3. തീപിടുത്തം നടന്ന് മിനിറ്റുകൾക്കകം ബിജെപി അദ്ധ്യക്ഷൻ മാധ്യമങ്ങളോട് സെക്രട്ടറിയേറ്റിനു മുന്നിൽ വച്ച് പ്രതികരിക്കുമെന്ന് മാധ്യമങ്ങൾക്ക് സന്ദേശം പോയി.
4. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്, മുസ്ലിം ലീഗ് എം എൽ എ മാർ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയത് ദുരൂഹമാണ്. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യു ഡി എഫുകാർ
ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്. അതിന് ബി ജെ പിയെയും കൂട്ടുപിടിച്ചു.
5. നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലെ ജി എ ഡി പൊളിറ്റിക്കൽ വിഭാഗത്തിൽ വളരെ ചെറിയ തീപിടുത്തമാണ് ഉണ്ടായത്. ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മുമ്പും പല തവണ ഇത്തരത്തിൽ തീപിടുത്തം ഉണ്ടായിട്ടുണ്ട്.
6. എൻ ഐ എ നടത്തുന്നത് ഉൾപ്പെടെ അടുത്തിടെ നടക്കുന്ന അന്വേഷണങ്ങൾക്കായി ആവശ്യപ്പെട്ട രേഖകളെല്ലാം കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു ഫയലും മറച്ചുവെച്ചിട്ടില്ല.
7. ഇ ഫയലിങ്ങ് രീതിയാണ് സെക്രട്ടറിയേറ്റിൽ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ തീപിടിച്ച ഫയലുകളുടെ പകർപ്പ് കമ്പ്യൂട്ടർ വഴി എടുക്കാവുന്നതാണ്.
8. യു ഡി എഫ് ഭരണകാലത്ത് ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായർ മുന്നൂറിലധികം ഫയലുകൾ കടത്തിക്കൊണ്ടുപോയി പൂജപ്പുര ജയിൽ വളപ്പിലിട്ട് കത്തിച്ചത് വലിയ വിവാദമായിരുന്നു.