ചരിത്രത്തെ വളച്ചൊടിക്കലിന്റെയും സംഘപരിവാര്‍ സംഘടനകളുടെ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും ഭാഗമായി വേണം പ്രമുഖ ഹിന്ദി സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമ സെറ്റില്‍ രജപുത് കര്‍ണി സേന നടത്തിയ ആക്രമണത്തെ കാണേണ്ടത്. പത്മാവതി ഒരു ചരിത്ര വ്യക്തിയേ ആയിരുന്നില്ല. പതിനാറാം നൂറ്റാണ്ടില്‍ പ്രമുഖ കവി മാലിക് മുഹമ്മദ് ജയാസി അവാധി ഭാഷയിലെഴുതിയ കവിതയിലെ സാങ്കല്പിക കഥാപാത്രം മാത്രമാണ് പത്മാവതിയെന്ന് ഇന്ത്യടുഡെയില് എഴുതിയ ലേഖനത്തില്‍ ദേവര്‍ഷി ഘോഷ് ചൂണ്ടിക്കാണിക്കുന്നു. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഈ തീവ്ര ജാതി സംഘടന സെറ്റില്‍ ആക്രമണം അഴിച്ചുവിട്ടത്.
1303-ല്‍ രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് ബന്‍സാലി സിനിമയാക്കുന്നത്. സുല്‍ത്താന്‍ കീഴടങ്ങേണ്ടി വരുമെന്ന ഘട്ടത്തില്‍ സ്വയം ചിതയില്‍ ചാടി പത്മാവതി മരിച്ചുവെന്നാണ് ജയാസിയുടെ കവിതയില്‍ പറയുന്നത്. എന്നാല്‍ ദീപിക പദുക്കോണ്‍ അഭിനയിക്കുന്ന പത്മാവതിയുടെ കഥാപാത്രവും രണ്‍വീര്‍ സിംഗ് അഭിനയിക്കുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ കഥാപാത്രവും തമ്മില്‍ പ്രണയരംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്ന വാര്‍ത്തയാണ് ആക്രമണത്തിന് കാരണമായത്.
'അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ വിഷയമെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അത് ചരിത്രത്തെ വളച്ചൊടിക്കലാണ്. അതുകൊണ്ടാണ് ഷൂട്ടിംഗ് തടസപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്. അവര്‍ കഥയില്‍ മാറ്റങ്ങള്‍ വരുത്താത്തിടത്തോളം ഷൂട്ടിംഗ് തുടരാന്‍ അനുവദിക്കുകയുമില്ലെന്ന്' കര്‍ണി സേന ജില്ല പ്രസിഡന്റ് നാരായണ്‍ ദേവ്രാലെ പറയുന്നു.
എന്നാല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ചിറ്റോര്‍ കോട്ട ആക്രമണം മാത്രമാണ് ചരിത്രത്തിലുള്ളത്. പത്മാവതി ഒരു ഭാവനാസൃഷ്ടി മാത്രമാണ്. അതിസുന്ദരിയായിരുന്ന പത്മാവതിയാണ് ചിറ്റൂര്‍ കോട്ട ആക്രമിക്കാന്‍ ഖില്‍ജിയെ പ്രേരിപ്പിച്ചതെന്നാണ് ജയാസിയുടെ കവിതയില്‍ പറയുന്നത്. ഇപ്പോള്‍ പത്മാവതിയുടെ പുരാവൃത്തത്തിന് ഇന്ത്യയില്‍ നിരവധി ഭാഷ്യങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും ഈ കഥ പ്രചോദനമായിട്ടുണ്ട്. 1961-ല്‍ ജയ് ചിറ്റോര്‍ എന്ന പേരിലും 1964-ല്‍ മഹാറാണി പത്മിനി എന്ന പേരിലും ഈ കഥ സിനിമയാക്കപ്പെട്ടിരുന്നു.
വളരെ വിചിത്രമായ ഒരു പ്രസ്താവനയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒരു അടിമ രാജ്യത്തിന്റെ ചരിത്രം അതിന്റെ ഭരണാധികാരികള്‍ എഴുതുന്നതായി ആമുഖത്തില്‍ പറയുന്നു. അപ്പോള്‍ ഗായകരിലൂടെയും വായ്മൊഴികളിലൂടെയും യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ അടുത്തേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കും. അത്തരം കഥകളിലൂടെ ചരിത്രത്തിലെ ചില വിടവുകള്‍ നികത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാാണ് ചിത്രത്തിന്റെ ആമുഖമായി പറയുന്നത്. എന്നാല്‍ പുരാവൃത്തങ്ങളില്‍ നിന്നാണ് ആ കഥ കണ്ടെത്തിയതെന്ന് സമ്മതിക്കാന്‍ സംവിധായകനായ ജസ്വന്ത് ജാവേരി മടിക്കുന്നതുമില്ല.
രജപുത്ര അഭിമാനം സംരക്ഷിക്കുന്നതിനായി അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാതെ സ്വയം ജീവനൊടുക്കുന്ന പത്മാവതിയുടെ കഥയും ചരിത്രവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള സഞ്ജയ് ലീല ബന്‍സാലിയെ പോലെയുള്ള ഒരാളെ മര്‍ദ്ദിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റം തന്നെയാണ്. ഏതെങ്കിലും സ്ത്രീയോടുള്ള കമ്പത്തിന്റെ പേരില്‍ ഖില്‍ജി ചിറ്റോറില്‍ ആക്രമണം നടത്തിയിട്ടേയില്ല. തന്ത്രപരവും വാണീജ്യപരവുമായ താല്പര്യങ്ങളുടെ പുറത്താണ് ഡല്‍ഹി ചക്രവര്‍ത്തിമാര്‍ ചിറ്റോര്‍ ആക്രമിച്ചതെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര അദ്ധ്യാപകന് അനിരുദ്ധ ദേശ്പാണ്ഡെ പറയുന്നു. അതുകൊണ്ടുതന്നെ തെറ്റായ ഒരു ചരിത്ര നിര്‍മ്മിതിയുടെ പശ്ചാത്തലത്തിലാണ് സഞ്ജയ് ലീല ബന്‍സാലിയും സംഘവും ആക്രമിക്കപ്പെട്ടിരിക്കുന്നത്.
ഇപ്പോള്‍ അതിനെ രാഷ്ട്രീയ മുതലെടുപ്പിന് കൂടി ഉപയോഗിയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന വിധത്തില്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നത് അവര്‍ ഒരു ഹിന്ദു ആയതുകൊണ്ടാണ് എന്നാണ് മന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന. പ്രവാചകന് മുഹമ്മദിനെ എന്തുകൊണ്ടാണ് സിനിമാ നിര്‍മാതാക്കള്‍ ചിത്രീകരിക്കാത്തത് എന്നും ഗിരിരാജ് സിംഗ് ചോദിക്കുന്നു. "ഇന്ത്യന്‍ ചരിത്രം വച്ച് കളിക്കുന്നവരെ ജനം കൈകാര്യം ചെയ്യണം. ഔറംഗസേബും ടിപ്പു സുല്‍ത്താനുമാണ് തങ്ങളുടെ ഹീറോകളെന്ന് കരുതുന്നവര്‍ ഇവിടെയുള്ളത് നിര്‍ഭാഗ്യകരമാണ്. മുഗളന്മാരുടെ മുന്നില്‍ കീഴടങ്ങാതിരുന്ന പത്മാവതിയെ മോശമാക്കുന്നവരെ ജനം കൈകാര്യം ചെയ്യണം. ഹിന്ദു ദൈവങ്ങളെ മോശമാക്കുന്ന സിനിമകള്‍ അനുവദിക്കാന്‍ പറ്റില്ല, നേരത്തെ പികെ എടുത്തു. എന്തുകൊണ്ടാണ് ആരും മുഹമ്മദിനെക്കുറിച്ച് എടുക്കാത്തത്. ജനങ്ങള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നുമാണ് മന്ത്രിയുടെ നിലപാട്.