കടുത്ത മഞ്ഞു വീഴ്ചയില്‍ ആശുപത്രിയിലെത്താന്‍ യാതൊരു മാര്‍ഗവുമില്ലാതെ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ച് സൈനികര്‍. ആഴമേറിയ മഞ്ഞ് പാളികള്‍ക്കിടയിലൂടെ രണ്ട് കിലോമീറ്ററോളം ഗര്‍ഭിണിയേയും ചുമന്ന് നടന്നാണ് സൈനികര്‍ ഇവരെ ആശുപത്രിയിലെത്തിച്ചത്.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കുപ്വാരയിലെ കരല്‍പുരയിലുള്ള സൈനികരെ തേടി വടക്കന്‍ കശ്മീരിലെ ടാങ്മാര്‍ഗ് പ്രദേശത്തെ ഗ്രാമത്തില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ചുള്ള ഒരു ഫോണ്‍ വിളിയെത്തുന്നത്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയാണെന്നും പ്രസവ വേദനയെത്തിയ തന്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല, സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് യുവതിയുടെ ഭര്‍ത്താവാണ് സൈനികരെ വിളിച്ചത്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ ഉടന്‍തന്നെ ഒരു ആരോഗ്യപ്രവര്‍ത്തകനേയും ഒപ്പംകൂട്ടി സൈനികര്‍ സംഭവ സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.
ആരോഗ്യപ്രവര്‍ത്തകനുമായി സ്ഥലത്തെത്തിയ സൈനികര്‍ രണ്ട് കിലോമീറ്ററിലേറെ കൊടും മഞ്ഞിലൂടെ ഗര്‍ഭിണിയെ ചുമന്നാണ് റോഡിലെത്തിച്ചത്. സമീപത്തെ ആശുപത്രിയില്‍ സൈനികര്‍ തന്നെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. വൈകാതെ യുവതി പ്രസവിക്കുകയും ചെയ്തു.
അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് സൈനികർ യുവതിയെ സ്ട്രെച്ചറിലാക്കി കൊണ്ടുപോകുന്ന വിഡിയോ പങ്കുവച്ചത്.