June 05, 2026 |
Share on

ന്യൂസ് റൂമുകളില്‍ ഭയം നിറഞ്ഞിരിക്കുന്നു; മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി: ജോസി ജോസഫ്‌

എന്റെ ഇ മെയിലില്‍ മോര്‍ഗ് എന്നൊരു ഫോള്‍ഡറുണ്ട്. അതില്‍ ഞാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളില്‍ ഫയല്‍ ചെയ്തതും എന്നാല്‍ പ്രസിദ്ധീകരിക്കാത്തതുമായ റിപ്പോര്‍ട്ടുകളാണ്.

ഇന്ത്യന്‍ മാധ്യമങ്ങള്‍ നിലവില്‍ അഭിമുഖീകരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദ ഹിന്ദു മുന്‍ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററുമായ ജോസി ജോസഫ്. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങിയവയടക്കം ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധേയനായ ജോസി ജോസഫ്, നിലവിലെ ഇന്ത്യന്‍ മാധ്യമങ്ങളുടെ അവസ്ഥയെക്കുറിച്ച് സബ് രംഗ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന മാധ്യമ പ്രതിസന്ധിക്ക് നിലവിലെ സര്‍ക്കാര്‍ മാത്രമല്ല ഉത്തരവാദി എന്നും അടിയന്തരാവസ്ഥ കാലത്തേതിന്റെ തുടര്‍ച്ചയാണ് ഈ പ്രതിസന്ധിയെന്നും ജോസി അഭിപ്രായപ്പെടുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ദ ഹിന്ദുവില്‍ നിന്ന് രാജി വയ്ക്കുന്നതായും സ്വന്തം മാധ്യമ സംരംഭത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ജോസി ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

നിലവിലെ മുഖ്യധാര മാധ്യമങ്ങളില്‍ ഭൂരിഭാഗവും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി പണയം വച്ചവയാണ് എന്ന് ജോസി ജോസഫ്‌ അഭിപ്രായപ്പെട്ടു. പണത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയോ മറ്റ് സ്ഥാപിത താല്‍പര്യങ്ങളുടെയോ പുറത്താണ് ഇവ വിറ്റിരിക്കുന്നത്. മുഖ്യധാര ന്യൂസ് റൂമുകളിലെല്ലാം ഭയം നിറഞ്ഞുനില്‍ക്കുന്നതായാണ് കാണുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, മുഖ്യധാര പത്ര, ദൃശ്യമാധ്യമങ്ങളേക്കാള്‍ ഭേദപ്പെട്ട മാധ്യമപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അക്കാഡമിക് തലത്തില്‍ നോക്കുമ്പോള്‍ ഇത്തരം ന്യൂ ജനറേഷന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഏറെ പരിമിതികളുണ്ട്. അതേസമയം ഇത്തരം മാധ്യമങ്ങളില്‍ പ്രതീക്ഷയ്ക്ക് വകയുള്ള ഒട്ടേറെ കാര്യങ്ങളുമുണ്ട്. വസ്തുനിഷ്ഠവും ഉത്തരവാദിത്തോടെയുള്ളതുമായ മാധ്യമപ്രവര്‍ത്തനത്തിന് അക്കാഡമിക് മികവും ഉയര്‍ന്ന ബൗദ്ധികശേഷിയും ആത്മാര്‍ത്ഥയും അനിവാര്യമാണ്. ഇവയുടെ അഭാവം പൊതുവെ മാധ്യമ മേഖലയില്‍ കാര്യമായി കാണുന്നുണ്ട്. ഇതുകൊണ്ടാണ് സ്വന്തമായ സംരംഭം തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചത്.

എന്റെ ഇ മെയിലില്‍ മോര്‍ഗ് എന്നൊരു ഫോള്‍ഡറുണ്ട്. അതില്‍ ഞാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളില്‍ ഫയല്‍ ചെയ്തതും എന്നാല്‍ പ്രസിദ്ധീകരിക്കാത്തതുമായ റിപ്പോര്‍ട്ടുകളാണ് ഉള്ളത്. ഒരു മാധ്യമസ്ഥാപനവും ഇത്തരം മനോഭാവത്തില്‍ നിന്ന് വ്യത്യസ്തമല്ല എന്ന് പറയേണ്ടി വരുന്നതില്‍ വിഷമമുണ്ട്. മാലിനി പാര്‍ത്ഥസാരഥി എഡിറ്ററായിരിക്കെ ഹിന്ദുവില്‍ പ്രവര്‍ത്തിച്ച സമയം മാത്രമാണ് ഇക്കൂട്ടത്തില്‍ എന്റെ വ്യത്യസ്തമായ അനുഭവം – ജോസി ജോസഫ് പറയുന്നു.

വായനയ്ക്ക്: https://goo.gl/BaUe6N

https://www.azhimukham.com/india-why-2gcase-collapsed-josyjoseph/

Leave a Reply

Your email address will not be published. Required fields are marked *

×