June 07, 2026 |
Share on

ഈ പോരാട്ടത്തില്‍ വിജയം കാണാതെ പിന്നോട്ടില്ല: വൈറലായി ദീപിക സിംഗ് രജാവതിന്റെ ഫോട്ടോ

കത്വ കേസില്‍ പ്രതികളെ അനുകൂലിച്ച് അക്രമം അഴിച്ചുവിടുകയും ഒരു ഘട്ടത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ ശ്രമിക്കുകയുമെല്ലാം ചെയ്ത ജമ്മു ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ ദീപികക്കെതിരെ നിരന്തരം ഭീഷണി മുഴക്കിയിരുന്നു.

ഇന്നലെ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ വൈറല്‍ ചിത്രങ്ങളിലൊന്ന് അഡ്വ.ദീപിക സിംഗ് രജാവത്തിന്റേതാണ്. കത്വയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷക. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ന്യൂസ് ഫോട്ടോഗ്രാഫര്‍ താഷി ടോബ്ഗ്യാലാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കത്വ കേസിലെ വിചാരണ ജമ്മു കാശ്മീരിന് പുറത്തേക്ക്, പഞ്ചാബിലെ പത്താന്‍കോട്ടിലേക്ക് മാറ്റിയ സുപ്രീം കോടതി ഉത്തരവിന് ശേഷം കോടതിക്ക് പുറത്തേക്ക് വിജയചിഹ്നം ഉയര്‍ത്തിക്കാട്ടി ദീപിക സിംഗ് നടന്നുവരുന്ന ഫോട്ടോയാണിത്.

ഭീഷണികളും സമ്മര്‍ദ്ദങ്ങളുമുള്ളതിനാല്‍ നീതിപൂര്‍വമായ വിചാരണയ്ക്കായി കേസ് ജമ്മു കാശ്മീരിന് പുറത്തേയ്ക്ക് മാറ്റണമെന്ന ആവശ്യം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് തന്നെ വിചാരണ നടത്തണമെന്ന ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സിബിഐ അന്വേഷണം എന്ന ജമ്മു അഭിഭാഷകരുടെ ആവശ്യവും സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു.

കത്വ കേസില്‍ പ്രതികളെ അനുകൂലിച്ച് അക്രമം അഴിച്ചുവിടുകയും ഒരു ഘട്ടത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ ശ്രമിക്കുകയുമെല്ലാം ചെയ്ത ജമ്മു ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ ദീപികക്കെതിരെ നിരന്തരം ഭീഷണി മുഴക്കിയിരുന്നു. കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടായിരുന്നു ബിജെപി അനുകൂല അഭിഭാഷകര്‍ ദീപികയെ ഭീഷണിപ്പെടുത്തിയിരുന്നത്. ഹോളിവുഡ് താരം എമ്മ വാട്‌സണ്‍ അടക്കമുള്ളവര്‍ ദീപികയ്ക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×